അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്.
തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരായിരുന്നു.
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടിക്രമങ്ങള്‍ക്കായി ശ്രീനാഥിനെ വീണ്ടും വിളിച്ചുവരുത്തും. നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി.
നേരത്തെ, നടന്മാരെ 12 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. കേസിലെ പ്രതിയായ തസ്ലീമ ശ്രീനാഥ് ഭാസിയോട് ലഹരിവേണോയെന്ന് ചോദിച്ചിരുന്നു. ഇതിന് വെയ്റ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. ഈ ചാറ്റ് എക്‌സൈസ് ശേഖരിച്ചിരുന്നു.
രണ്ടുകോടിയിലധികം രൂപയുടെ കഞ്ചാവാണ് ആലപ്പുഴയിലേക്ക് തസ്ലീമ കൊണ്ടുവന്നത്. എറണാകുളത്ത് ഒരു ഡീല്‍ ഉറപ്പിച്ചെങ്കിലും കഞ്ചാവ് കൊണ്ടുവരാന്‍ വൈകിയതോടെ വാങ്ങാനെത്തിയവര്‍ പിന്മാറി. ഇതോടെയാണ് എങ്ങനെയെങ്കിലും വില്‍ക്കുക എന്ന ലക്ഷ്യത്തോടെ കഞ്ചാവ് ആലപ്പുഴയിലേക്ക് എത്തിച്ചത്
കോഡ് വാക്കുകളിലൂടെ കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്ലീമ പലര്‍ക്കും സന്ദേശം അയച്ചിരുന്നു. ഇതിലൊരാളാണ് ശ്രീനാഥ് ഭാസി എന്നാണ് കരുതുന്നത്. തസ്ലീമയെ അറിയാമെങ്കിലും ലഹരി ഇടപാട് നടത്തിയിട്ടില്ലെന്ന ശ്രീനാഥ് ഭാസിയുടെ മൊഴി എക്‌സൈസ് സംഘം വിശ്വാസത്തിലെടുത്തിട്ടുണ്ട്.
നടന്മാരെ പ്രതിചേര്‍ക്കില്ലെങ്കിലും നിരീക്ഷണം തുടരാന്‍ എക്‌സൈസ് തീരുമാനിച്ചിരുന്നു. ഇവരില്‍നിന്ന് എക്‌സൈസിനെ സഹായിക്കുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാന്‍ എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മോഡല്‍ സൗമ്യ, റിയാലിറ്റി ഷോ താരം ജിന്റോ, സിനിമാ അണിയറ പ്രവര്‍ത്തകന്‍ ജോഷി എന്നിവരെ എക്‌സൈസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍ ആണെന്നും ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണ് എന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട സംവിധായകരെ താരങ്ങള്‍ പിന്തുണച്ചതിനെക്കുറിച്ച് അറിയില്ലെന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരിൽ നിന്നും പിടിച്ചെടുത്തത്. മറ്റൊരു സംഭവത്തിൽ ഫ്‌ളാറ്റിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് റാപ്പർ വേടനും ഒപ്പമുണ്ടായിരുന്ന 9 പേരും അറസ്റ്റിലായിരുന്നു. ആറ് ഗ്രാം കഞ്ചാവായിരുന്നു ഇവരിൽ നിന്നും കണ്ടെത്തിയത്. ഈ കേസുകളിൽ ഇവർക്ക് സ്‌റ്റേഷൻ ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം, ഖാലിദ് റഹ്മാനെ പിന്തുണച്ചുകൊണ്ട് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും ഇതിന് പിന്തുണയുമായി വിവിധ സിനിമാതാരങ്ങള്‍ രംഗത്തുവന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് കെഎസ്യു നേതാവ് മുഹമ്മദ് ഹാഷിം പറഞ്ഞു. സുരേഷ് ഗോപി പുലിപ്പല്ല് മാല ധരിച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണം.1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്‍റെ ലംഘനമാണിത്. ഇന്നലെയാണ് ഡിജിപിക്ക് പരാതി നൽകിയത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും നിയമം ഒരുപോലെയൊന്നും ഹാഷിം കൂട്ടിച്ചേര്‍ത്തു
പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയിലേക്കെത്തുകയാണ്. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് ലാലിന്‍റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.
2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും പക്കലില്ലാതിരുന്നിട്ടു കൂടി തിടുക്കത്തില്‍ ലാലിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് മെനക്കെട്ടില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തിലാണ്.
വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടിമുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തില്ല. നിയമ ലംഘനം വ്യക്തമായിട്ടും വേടനെ കസ്റ്റഡിയില്‍ എടുത്തതു പോലെ ലാലിനെ കസ്റ്റഡിയില്‍ എടുത്തില്ല. നോട്ടീസ് നല്‍കി വനം വകുപ്പിന്‍റെ ഏതെങ്കിലുമൊരു ഓഫിസിലേക്ക് വിളിച്ചു വരുത്തിയതുമില്ല. മറിച്ച് ലാലിന്‍റെ സൗകര്യം നോക്കി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് നേരിട്ടെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പ് പോലും നടത്തിയത്. തൃശൂരിലും,കൊച്ചിയിലുമുളള രണ്ട് സുഹൃത്തുക്കള്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതാണ് ആനക്കൊമ്പുകളെന്നായിരുന്നു ലാല്‍ നല്‍കിയ മൊഴി. ആനക്കൊമ്പ് വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് അനുമതിയില്ലാതെ മാറ്റാനോ ഒന്നും നിയമം ഇല്ലാതിരുന്നിട്ടു കൂടിയും ഈ മൊഴിക്ക് ശേഷവും ലാലിനെതിരെ വനം വകുപ്പ് നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതിനിടയില്‍ ആനക്കൊമ്പിന്‍റെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാല്‍ അന്നത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചു
പരിശോധിക്കാന്‍ കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ പലതും മറികടന്ന് വനം വകുപ്പ് ലാലിന് ഉടമസ്ഥാവകാശം അനുവദിക്കുകയും ചെയ്തു. അന്നത്തെ യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്‍റെ സ്വാധീനത്തിലാണ് ലാലിന് ഈ ഉടമസ്ഥാവകാശം കിട്ടിയതെന്ന ആരോപണം അന്നും ഇന്നും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് നല്‍കിയ നടപടിയിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടി ഏലൂര്‍ സ്വദേശി പൗലോസും മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും നല്‍കിയ ഹര്‍ജികള്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ഇതിനിടെ വനം വകുപ്പ് ലാലിനെതിരെ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാല്‍ പെരുമ്പാവൂര്‍ കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം തളളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തുടര്‍ നടപടികള്‍ക്ക് സ്റ്റേ വാങ്ങിയിരിക്കുകയാണ് ലാല്‍.
കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. രേണു ഇപ്പോൾ നാടക അഭിനയവും മോഡലിങ്ങും മ്യൂസിക് വീഡിയോ ഷൂട്ടുമൊക്കെയായി തിരക്കിലാണ് രേണു. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനും തന്റെ കുട്ടികളുടെയും കാര്യങ്ങൾ നടത്താനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.
സുധിയുടെ മരണശേഷം ചിലർ ചേർന്ന് രേണുവിനും കുട്ടികൾക്കും വേണ്ടി വീട് വച്ച് നൽകിയിരുന്നു. പതിയെ സാധാരണ ജീവിതത്തിലേക്ക് വന്ന രേണു അഭിമുഖങ്ങളിൽ വിധവ ഭാവത്തിൽ മാത്രം ആളുകൾ തന്നെ പ്രതീക്ഷിക്കുന്നതിനെതിരെയും താൻ സന്തോഷിച്ച് ഇരിക്കുന്നതിനെതിരെ ആളുകൾ സംസാരിക്കുന്നതും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ആളുകൾ ചേർന്ന് നിർമിച്ചു നൽകിയ വീട്ടിൽ നിന്നും രേണു സുധിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിയെ അടിച്ചിറക്കി എന്നും ഇപ്പോൾ മേക്ക് അപ്പ് ഒക്കെ ഇട്ടു ആളാകെ മാറിപ്പോയി എന്നും തുടങ്ങി നിരവധി മോശം കമെന്റുകൾ ആണ് രേണു നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്നത്. രേണുവിന്റെ ഇപ്പോഴത്തെ ഫോട്ടോഷൂട്ടും മോഡലിംഗ് പരിപാടിയുമൊക്കെ കണ്ടാൽ മൂത്ത കുട്ടി കിച്ചു ഇതെങ്ങനെ സഹിക്കും എന്നും പലരും ചോദിക്കുമായിരുന്നു. ഇപ്പോഴിതാ അമ്മ രേണുവിനെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെയും പ്രചരിക്കുന്ന അഭ്യൂഹങ്ങളിലും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകൻ കിച്ചു.
തന്റെ കാര്യങ്ങളെല്ലാം അമ്മ നന്നായി നോക്കാറുണ്ടെന്നും പഠനാവശ്യങ്ങൾക്കും മറ്റു കാര്യങ്ങൾക്കുമെല്ലാമുള്ള പണം അമ്മ തന്നെയാണ് തരുന്നതെന്നും കിച്ചു പറയുന്നു. ഇപ്പോഴും താൻ വീട്ടിലെത്തിയാൽ നല്ല ഭക്ഷണം ഉണ്ടാക്കിത്തരാറുള്ള ആൾ തന്നെയാണ് രേണുവെന്നും കിച്ചു അഭിമുഖത്തിൽ വ്യക്തമാക്കി. ”റിതുക്കുട്ടൻ ഇടക്ക് വീഡിയോ കോൾ ചെയ്യും. ചേട്ടൻ വീട്ടിലേക്കു വാ എന്നൊക്കെ പറയും. അവനെ കാണണം എന്നു തോന്നുമ്പോൾ ഞാൻ വീട്ടിലേക്കു പോകും. എനിക്കവിടെ സ്വന്തമായി ഒരു മുറിയുണ്ട്. വീട്ടിലെത്തിയാൽ കൂടുതൽ സമയവും ആ മുറിക്കകത്തു തന്നെയായിരിക്കും”, എന്ന് കിച്ചു കൂട്ടിച്ചേർത്തു.
അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണെന്നും തനിക്കതിൽ പ്രശ്നമൊന്നും ഇല്ലെന്നും സോഷ്യൽ മീഡിയിൽ വരുന്ന നെഗറ്റീവ് കമന്റുകൾ താൻ ശ്രദ്ധിക്കാറില്ലെന്നും കിച്ചു പറഞ്ഞു. വീണ്ടുമൊരു വിവാഹം കഴിക്കണോ എന്നതും അമ്മയുടെ ഇഷ്ടമാണെന്നും അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ടെന്നും അതിൽ തനിക്ക് പ്രത്യേകിച്ചൊരു അഭിപ്രായവുമില്ലെന്നും കിച്ചു കൂട്ടിച്ചേർത്തു. രേണു വീണ്ടും വിവാഹം കഴിക്കുകയാണെങ്കിൽ കിച്ചുവിന്റെ സാന്നിധ്യമുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ അപ്പോഴത്തെ മെെൻഡ് സെറ്റ് എന്താണോ അത് പോലെ ചെയ്യും എന്നായിരുന്നു മറുപടി. മെയ്ൻ സ്ട്രീം ഒൺ കേരളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു കിച്ചുവിന്റെ പ്രതികരണം.
സൂപ്പർസ്റ്റാർ മോഹന്‍ലാലിന്റെ ഏറ്റവും വലിയ തിയറ്റര്‍ ഹിറ്റുകളിലൊന്നാണ് പുലിമുരുകന്‍. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം കൂടിയായിരുന്നു പുലിമുരുകൻ. ഹിറ്റ് മേക്കർ വൈശാഖിന്റെ സംവിധാനത്തിൽ ലാലേട്ടൻ കാടിനെ വിറപ്പിച്ച പുലിമുരുകനായി അവതരിക്കുകയായിരുന്നു. കമാലിനി മുഖര്‍ജിയായിരുന്നു ചിത്രത്തിൽ ലാലേട്ടന്റെ ഭാര്യ ഭംഗിയായി എത്തിയത്. ഇപ്പോഴിതാ നടി അനുശ്രീ താനായിരുന്നു കമാലിനിക്ക് പകരം ലാലേട്ടന്റെ ഭാര്യ കഥാപാത്രത്തിൽ എത്തേണ്ടിയിരുന്നതെന്നും എന്നാൽ അനാരോഗ്യം മൂലം തനിക്കത് ചെയ്യാൻ കഴിയാതെ പോവുകയായിരുന്നു എന്നും പറഞ്ഞതാണ് ഓൺലൈൻ മീഡിയകളിൽ ചർച്ചയാകുന്നത്.
പുലിമുരുകൻ കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും. കമാലിനി മുഖര്‍ജി ചെയ്‍ത വേഷം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നില്ലേ എന്നു തോന്നും. അന്ന് തനിക്ക് കൈക്ക് ഒരു സര്‍ജറി നടത്തേണ്ട അവസ്ഥയുണ്ടായിരുന്നു. സിനിമയില്‍ അന്ന് ഒരുപാട് അവസരങ്ങള്‍ വരുമായിരുന്നു. അപ്പോഴാണ് പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരവും തന്നെ തേടി എത്തിയത്. പക്ഷേ താൻ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നുവെന്നും അതുകൊണ്ട്ആ റോള്‍ വേണ്ടെന്നുവയ്‍ക്കേണ്ടി വന്നുവെന്നും താരം പറയുന്നു. പുലിമുരുകൻ കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും. കമാലിനി മുഖര്‍ജി ചെയ്‍ത വേഷം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നില്ലേ എന്നു തോന്നും എന്നും സൂചിപ്പിക്കുന്നു അനുശ്രീ.
മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയോട് തനിക്ക് അവസാന നിമിഷം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് നടൻ പരേഷ് റാവൽ. ലോബിയിംഗ് നടത്താത്തതാണ് തനിക്ക് അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം എന്ന് പരേഷ് റാവൽ പറഞ്ഞു.
1993ലോ 1994ലോ ഞാൻ മൗറീഷ്യസിൽ ഷൂട്ടിംഗിലായിരുന്നു. രാവിലെ 7:30, 8 മണി ആയപ്പോൾ മുകേഷ് ഭട്ടിന്റെ ഒരു കോൾ എനിക്ക് വന്നു. ‘പരേഷ്, നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങുകയാണോ? എഴുന്നേൽക്കൂ. ‘സർ’ എന്ന ചിത്രത്തിന് നിങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കുന്നു’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ശേഷം എനിക്ക് മറ്റൊരു കോള്‍ ലഭിച്ചു. ഇത്തവണ ചലച്ചിത്ര നിർമ്മാതാവ് കൽപ്പന ലാജ്മിയിൽ നിന്നായിരുന്നു അത്. ‘സർദാർ’ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതായി അവർ എന്നോട് പറഞ്ഞു.
എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസിലായിരുന്നില്ല. ചിലരോട് ഞാൻ വിളിച്ച് അന്വേഷിച്ചു. സ്വര്‍ഗ്ഗം കിട്ടിയ അവസ്ഥയിലായിരുന്നു ഞാൻ. എന്നാല്‍ ദില്ലിയില്‍ എത്തിയപ്പോഴാണ് എനിക്ക് സഹനടനുള്ള പുരസ്കാരം മാത്രമാണ് ലഭിക്കുക എന്ന് അറിഞ്ഞത്. ആശയക്കുഴപ്പത്തിലായ ഞാൻ സംവിധായകൻ കേതൻ മേത്ത, ചലച്ചിത്ര നിരൂപകൻ ഖാലിദ് മുഹമ്മദ്, ചലച്ചിത്ര നിർമ്മാതാവ് ശ്യാം ബെനഗൽ എന്നിവരോട് കാര്യങ്ങൾ തിരക്കിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവർ പോലും അറിഞ്ഞിരുന്നില്ല’.
‘ഒടുവിൽ രാഷ്ട്രീയക്കാരനായ ടി.സുബ്ബരാമി റെഡ്ഡിയാണ് എനിക്ക് വിശദീകരണം നൽകിയത്. നിങ്ങൾ ലോബിയിംഗ് ചെയ്തില്ല. അപ്പുറത്ത് കടുത്ത ലോബിയിംഗ് നടത്തി, മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ ശരിക്കും സ്തബ്ധനായി പോയി’, പരേഷ് റാവൽ പറഞ്ഞു. 1994ല്‍ വിധേയൻ, പൊന്തൻമാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്.
പ്രേക്ഷകർ ഏറ്റെടുത്ത തകർപ്പൻ ട്രെയിലറിനു തൊട്ടുപിന്നാലെ അതേ മൂഡിലുള്ള ഗാനവുമായി ആസാദി ടീം. ചിത്രത്തിലെ ആദ്യ ഗാനം ലിറിക്കിൽ വീഡിയോയായി പുറത്തിറക്കി. സോഹ സുക്കുവിന്റെ വരികൾക്ക് വരുൺ ഉണ്ണി സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്. മ്യൂസിക്ക് 247 ആണ് പാട്ട് പുറത്തിറക്കിയിട്ടുള്ളത്.
ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാൽ എന്നിവരാണ് ആസാദിയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം തന്നെ ട്രെന്റിംഗാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആസാദി മെയ് 9ന് തീയ്യേറ്ററുകളിലെത്തും. സൈജു കുറുപ്പ്, വിജയകുമാർ,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.
റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാൻലി സംഗീതം- വരുൺ ഉണ്ണി, റീ റിക്കോഡിംഗ് മിക്സിംഗ്- ഫസൽ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ്- അലക്സ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി രാജ്, വിഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, ട്രെയിലർ കട്ട്- ബെൽസ് തോമസ്, ഡിസൈൻ- 10 പോയിന്റസ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ. സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിക്കുന്നത്.
‘വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്’ ഒരു മലയാള സിനിമ പാട്ടിലെ വരികളാണിവ. സിനിമാ പാട്ടിലെ കേവലം രണ്ട് വരികൾക്കപ്പുറം ഒരു ശരാശരി മലയാളിയുടെ ജീവിത യാഥാർത്ഥ്യം കൂടിയാണിത്. മോഹൻലാൽ എന്ന അത്ഭുതം പ്രായഭേദമന്യേ അത്രയ്ക്കാഴത്തിൽ മലയാളികൾക്കിടയിൽ വേരാഴ്ത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലിതാറെക്കോര്‍ഡ് നേട്ടവുമായി തരുൺ മൂർത്തി ചിത്രം ‘തുടരും’ വൻ ചർച്ചയും ആഘോഷവുമാകുമ്പോൾ എവിടെയോ കൈവിട്ടു പോയെന്ന് മലയാളികൾ ഇടയ്ക്കെപ്പോഴോ നഷ്ടബോധത്തോടെയോർത്ത മോഹൻ ലാൽ എന്ന നടന്റെ തിരിച്ചുവരവ് കൂടിയാണ് സംഭവിച്ചത്.
ഉള്ളടക്കം കൊണ്ടും മേക്കിങ് കൊണ്ടും തരുൺമൂർത്തി ചിത്രം മലയാള സിനിമയുടെ എടുപ്പ് ഉറപ്പായാലും കൂട്ടിയിട്ടുണ്ട്. അതിനുമപ്പുറം ‘തുടരും’ മലയാളികൾക്ക് ഒരു വൈകാരിക അനുഭവമാകുന്നത് ഒളിമങ്ങിപ്പോയ ലാലേട്ടൻസ് മാജിക്കിന്റെ വീണ്ടെടുപ്പ് കൊണ്ടാണ്. പൃഥ്വിരാജിന്റെ ‘എമ്പുരാനി’ലെ ഖുറേഷി അബ്രഹാമിന്റെ ഭാരിച്ച വെച്ചുകെട്ടലുകളും ഇണങ്ങാ കുപ്പായത്തിന്റെ അസ്വസ്ഥതകളും അഴിച്ചുവെച്ച് ‘തുടരുമി’ലൂടെ ഒരു സാധാരണക്കാരനായ ഡ്രൈവറായി ലാലേട്ടൻ കൂടെ കൂടിയപ്പോൾ കൈവിട്ട രാജ്യം തിരിച്ചു കിട്ടിയ രാജാവിനെ പോലെയാണ് ഓരോ ആരാധകർക്കും ഉള്ളിന്റെയുള്ളിൽ. പൃഥ്വിരാജടക്കമുള്ള മിക്ക സംവിധായകരും മോഹൻലാൽ എന്ന അഭിനയ സാധ്യതയ്ക്കപ്പുറം സൂപ്പർസ്റ്റാറിനെ പെരുപ്പിച്ച് കാട്ടി ആരാധകരെ നിരാശരാക്കിയിടത്തു നിന്നാണ് തരുൺ മൂർത്തി ആത്മവിശ്വാസത്തോടെ തുടങ്ങിയത്.
സമീപകാലത്തെ എമ്പുരാന്റെ പ്രമോഷൻ പ്രഹസനങ്ങളും സിനിമയിലെ ലാലേട്ടന് നൽകിയ പ്രാധാന്യവും കണക്കിലെടുത്ത് താരത്തെ പൃഥ്വിരാജ് കോട്ടിട്ട് കോമാളിയാക്കിയെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഇവിടെയാണ് ലാലേട്ടന് ഏറ്റവും ചേരുന്ന കുപ്പായം തന്റെ അധ്വാനവും അർപ്പണബോധവും കൊണ്ട് തുടരുമിലൂടെ തരുൺ മൂർത്തി തയ്പ്പിച്ചു നൽകിയിരിക്കുന്നത്.
നാടടച്ചുള്ള ജൈജാൻഡിക് പ്രമോഷൻ കാരണം പല ലാലേട്ടൻ പടങ്ങളും മൂക്കുകുത്തി വീണിട്ടുണ്ട്. സാമ്പത്തികമായി ലാഭമാണെങ്കിൽ കൂടി ഏറ്റവും അവസാനമിറങ്ങിയ എമ്പുരാൻ ഉദാഹരണമാക്കിയെടുത്താൽ തന്നെ മോഹൻലാൽ ആരാധകർ ഒരു പരിധി വരെ നിരാശപ്പെടാൻ കാരണം ചിത്രത്തിന്റെ ഓവർ ഹൈപ്പ് ആണെന്ന് വ്യക്തമായി കാണാം. മോഹൻലാൽ എന്ന നടനു പകരം കച്ചവട സാധ്യതയെ കൃത്യമായി ഉപയോഗിച്ച മാർക്കറ്റ് തന്ത്രം. ഇവിടെയാണ് തുടരും സംവിധായകൻ തരുൺ മൂർത്തിയുടെ രീതിയും അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുന്നത്.
‘ശോഭനയും മോഹന്‍ലാലും എന്തുകൊണ്ട് പ്രൊമോഷന് വരുന്നില്ല’? എന്ന് അദ്ദേഹത്തോട് പ്രമോഷൻ പരിപാടിക്കിടെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്? ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്ക്രീനില്‍ ആണ്, ഇവിടയല്ലേ!’. ഒരു സംവിധായകൻ എന്ന കുപ്പായമിട്ട് വൻ സാമ്പത്തികവിജയം ഉണ്ടാക്കുക എന്നതിനപ്പുറം തരുൺ മൂർത്തിയിലെ മോഹൻലാൽ ആരാധകന്റെ ഹൃദയാദരം കൂടിയാണ് തുടരും എന്ന സിനിമ. ആ സത്യസന്ധതയും ഹൃദയശുദ്ധിയുമാണ് തിയറ്റർ കളക്ഷനായി റെക്കോർഡ് സൃഷ്ടിക്കുന്നത്.
തുടരും പ്രതീക്ഷകൾക്കുമപ്പുറം ആഴത്തിൽ ആളുകളിലേക്ക് ഇറങ്ങുകയാണ്. ‘അഭിനയശൈലിയിലെ പഴയതിനും പുതിയതിനുമിടയിൽ അഴിഞ്ഞും നിറഞ്ഞുമാടുന്ന ലാലേട്ടനെന്നും’ ‘ഇത് പോലൊരു മെയ് വഴക്കത്തിൽ മോഹൻലാലിനെ കണ്ടിട്ടെത്രയോ കാലമായെന്നും’ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു കാണുമ്പോൾ വെളിവാകുന്നൊരു സത്യം മലയാളികൾ ഇത് അത്രയ്ക്കധികം ആഗ്രഹിച്ചിരുന്നു എന്നാണ്.
നിസ്സഹായത, കുസൃതി, വെറി, പ്രതികാരം, അതിജീവനം, കീഴടങ്ങൽ അങ്ങനെ സകല ജീവിത സന്ദര്ഭങ്ങളും അനായാസം വിരൽ തുമ്പിൽ പോലും പ്രതിഫലിപ്പിക്കുന്ന, ഇടം തോളു ചരിച്ചു വരുന്ന ആ പഴയ ലാലേട്ടന്റെ നിറഞ്ഞാട്ടമായിരുന്നു തുടരും. എമ്പുരാന്റെ ഭാരമേറിയ കോട്ടഴിച്ചുവച്ച് ഒരു സാധാരണക്കാരനായി തോള് ചരിച്ച് പ്രതാപകാലത്തേതിലുമതിധികം പ്രേക്ഷകരോട് അടുത്തിരിക്കുകയാണ് മോഹൻലാൽ എന്ന പ്രതിഭാസമിപ്പോൾ
കിരീടം, ദശരഥം, സദയം, തന്‍മാത്ര, ഭ്രമരം, പ്രണയം, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിൽ കണ്ടതുപോലൊരു ലാലേട്ടൻ. പണിയറിയാവുന്ന സംവിധായകർ ആദരവോടെയും സിനിമയോടുള്ള ആത്മാർത്ഥതയോടും മാത്രം ചെയ്യുമ്പോൾ പ്രേക്ഷകർ പകരം കൊടുക്കുന്ന വിജയങ്ങളിൽ ഒന്നാണ് തുടരും. സിനിമയെ സ്നേഹിക്കുന്ന മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും ആവർത്തിക്കപ്പെടുമ്പോൾ പ്രേക്ഷകർ കണ്ടു മടുക്കാത്ത ലാലേട്ടൻ മാജിക് ഇനിയും തുടരുക തന്നെ ചെയ്യും.. ലാലേട്ടൻ തുടരും..
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നലെയായിരുന്നു ഹിറ്റ് സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധായകൻ അഷ്റഫ് ഹംസയ്ക്കൊപ്പം അറസ്റ്റിലായത്. ഇപ്പോഴിതാ ഖാലിദ് റഹ്‌മാനെ പിന്തുണച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റും ഇതിനു താഴെ യുവതാരങ്ങളിൽ നിന്ന് വന്ന പ്രതികരണവുമാണ് വൻ ചർച്ചയ്ക്കും രൂക്ഷ വിമർശനങ്ങൾക്കും വഴി വച്ചിരിക്കുന്നത്. ‘എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദിയെന്നും ഇനി ഈ തീപ്പൊരി മുമ്പെങ്ങുമില്ലാത്ത വിധം കത്തുമെന്നു’മാണ് ജിംഷി സഹോദരൻ ഖാലിദിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. ‘നിഗാസ് ഫോര്‍ ലൈഫ്’ എന്ന പ്രയോഗവും ജിംഷി പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.
പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേരാണ് ഇതിനു താഴെ വിമർശന കമന്റുകളുമായി എത്തുന്നത്. ‘ഇന്ത്യയിൽ നിരോധിച്ച ഒരു സാധനം ഉപയോഗിച്ചതിനാണ് നിങ്ങളുടെ സഹോദരനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബാഗ്രൗണ്ട് മ്യൂസിക്കും ഇട്ട് പൊലിപ്പിക്കാൻ മാത്രം എന്തിരിക്കുന്നു’ എന്നാണ് ചില ജിംഷിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം യുവതാരങ്ങളായ നസ്ലന്‍, ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി, അനഘ രവി, ഗായകന്‍ ഡബ്സി തുടങ്ങിയവര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായെത്തി. നസ്ലെൻ പോസ്റ്റിനു താഴെ ലവ് ഇമോജി ഇട്ടപ്പോൾ ‘എന്റെ പടം കൂടി ഇടൂ’ എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ കമന്റ്. താരങ്ങളുടെ കമന്റുകളും ലൈക്കുകളും കൂടി പോസ്റ്റിൽ വന്നു നിറഞ്ഞതോടെ വിമർശനവുമായി സാധാരണക്കാരും രംഗത്തെത്തി
‘ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവ് നോര്‍മലൈസ് ചെയ്ത് നാട്ടിലെ മൊത്തം പിള്ളേരും അടിച്ചുനടക്കട്ടെ’ എന്നായിരുന്നു ഒരു കൂട്ടത്തിന്റെ വിമർശനം വിമര്‍ശനം. സ്വാതന്ത്ര്യസമര സേനാനികൾ ആണല്ലോ ഇവർ ഇങ്ങനെ പാട്ടും വെച്ച് ആദരിക്കാൻ എന്ന് മറ്റു ചിലരും കമന്റ് ചെയ്യുന്നു.