ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് ഇന്നലെ അഹമ്മദാബാദിൽ ഉണ്ടായത്. 294 വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. ഇതിൽ വിമാനയാത്രികരും മെഡിക്കൽ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടുന്നു. ദുരന്തത്തിൽ മരിച്ചവർക്ക് ടാറ്റാ ഗ്രൂപ്പ് ഒരുകോടിരൂപ വീതം നൽകുമെന്ന് ബന്ധപ്പെട്ടവർ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ഇൻഷുറൻസ് തുക ഉൾപ്പെടെയുള്ളവയും ലഭിക്കും. എല്ലാംകൂടി കണക്കാക്കുമ്പോൾ നഷ്ടപരിഹാരം ആയിരം കോടിക്കടുത്ത് ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ദുരന്തമായിരിക്കും ഇത്
മോൺട്രിയൽ കൺവെൻഷൻ എന്ന് കേട്ടിട്ടുണ്ടോ? ഇതൊരു കരാറാണ്. വിമാനാപകടത്തിൽ ഒരാൾ മരിക്കുയോ പരിക്കേൽക്കുകയോ ചെയ്താൽ അയാളുടെ ബന്ധുക്കൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തെപ്പറ്റിയാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. 1999ലായിരുന്നു ഇതുസംബന്ധിച്ച് കരാർ നിലവിൽ വന്നത്. ഈ കരാർ അനുസരിച്ച് അപകടങ്ങളിൽ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് വിമാനകമ്പനികൾ നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥരാണ്. ഇന്ത്യ ഇതിൽ ഒപ്പുവച്ചത് 2009ലാണ്.
കഴിഞ്ഞ ഒക്ടോബറിലെ കണക്കനുമരിച്ച് മരണമോ, പരിക്കോ സംഭവിക്കുന്ന യാത്രക്കാരന് 1.4 കോടിയോളം രൂപ ലഭിക്കും. വിമാന കമ്പനികളുടെ ഭാഗത്തുനിന്നുള്ള വീഴ്ച കൊണ്ടാണ് അപകടം ഉണ്ടായതെന്ന് വ്യക്തമായാൽ നൽകേണ്ട നഷ്ടപരിഹാരം ഇതിലും ഉയരും. അപകടസമയത്ത് ഇടക്കാല നഷ്ടപരിഹാരമാണ് ആദ്യം പ്രഖ്യാപിക്കുക. ഇപ്പോൾ ടാറ്റ പ്രഖ്യാപിച്ച നഷ്ടപരിഹാരവും അത്തരത്തിൽ ഉള്ളതാണ്. അന്തിമ നഷ്ടപരിഹാരം ലഭിക്കുക മോൺട്രിയൽ കൺവെൻഷൻ പ്രകാരമായിരിക്കും. അപകടത്തിന്റെ കാരണങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയശേഷമായിരിക്കും അന്തിമ നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കുക.
നാശനഷ്ട ഇൻഷുറൻസ്
എയർ ഇന്ത്യ തങ്ങളുടെ മുഴുവൻ വിമാനങ്ങളെയും 20 ബില്യൺ ഡോളറിന്റെ ആഗോള വ്യോമയാന ഇൻഷുറൻസ് പ്രോഗ്രാമിന് കീഴിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്. വിമാനത്തിനുണ്ടാകുന്ന കേടുപാടുകൾക്ക് ‘ഹൾ ഇൻഷുറൻസും’ യാത്രക്കാർക്കുണ്ടാകുന്ന അപകടങ്ങൾക്ക് ‘ബാദ്ധ്യതാ ഇൻഷുറൻസും’. അപകടം ഉണ്ടാകുന്ന സമയത്തുള്ള വിമാനത്തിന്റെ മൂല്യം അനുസരിച്ചായിരിക്കും ഈ ഇൻഷുറൻസുകൾ ലഭിക്കുക എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഹൗഡൻ ( ഇന്ത്യ) എംഡിയും സിഇഒയുമായ അമിത് അഗർവാൾ പറയുന്നത്. അപകടം സംഭവിച്ച എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം 2013 മോഡലായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2021 ൽ ഏകദേശം 115 മില്യൺ ഡോളറിന് ഈവിമാനം ഇൻഷ്വർ ചെയ്തിരുന്നു, എന്നും അദ്ദേഹം പറഞ്ഞു.
മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്കുള്ള ഇൻഷുറൻസ് കണക്കാക്കുന്നത് പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാവും. പ്രായം, വിദ്യാസയോഗ്യത, ജോലിയുണ്ടെങ്കിൽ അവസാനം വാങ്ങിയ ശമ്പളം, ശമ്പളക്കാരനല്ലെങ്കിൽ ആ വ്യക്തിക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം, വിവാഹിതനാണോ അല്ലയോ എന്നത്, ആ വ്യക്തിയുടെ പരിരക്ഷയിൽ കഴിഞ്ഞിരുന്ന വ്യക്തികളുടെ എണ്ണം, അവരുടെ പൊതുസാമ്പത്തിക സ്ഥിതി ഇങ്ങനെയുള്ള കാര്യങ്ങളാവും നോക്കുക. ഇതെല്ലാം പരിഗണിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് ക്ലെയിം ആയിരം കോടിവരെ ഉയർന്നേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.