Home Blog Page 8

ആ മമ്മൂട്ടി പടത്തിൽ അഭിനയിച്ചത് ഒരുപാട് സങ്കടപ്പെട്ടും കരഞ്ഞുമൊക്കെ; എങ്കിലും മമ്മൂക്കയോട് അരക്കിലോ ഇഷ്ടക്കൂടുതൽ; മഞ്ജു പത്രോസ്

0
Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ചിത്രം ഉട്ടോപ്പിയയിലെ രാജാവിൽ താൻ അഭിനയിച്ചത് ഒട്ടും സന്തോഷത്തോടെ ആയിരുന്നില്ല എന്നും കരഞ്ഞു കൊണ്ടായിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. എന്നാൽ മമ്മൂട്ടിയെന്ന താരത്തിനോട് തനിക്ക് വലിയ ഇഷ്ടമാണെന്നും പൊതുവേ ആളുകൾ പറയുന്നതുപോലെ ജാഡയുള്ള ആളല്ലെന്നും പറയുകയാണ് മഞ്ജു പത്രോസ്.

‘ഞാനീ എന്തൊക്കെ വിവാദം ആകുമെന്ന് പറയാന്‍ പറ്റില്ല. എന്നാലും നുണ പറയാന്‍ പറ്റാത്തോണ്ട് പറയുകയാണ്. ‘ഉട്യോപ്യയിലെ രാജാവ്’ ഞാന്‍ അത്ര ആസ്വദിച്ച് ചെയ്തതല്ല. ഒരുപാട് സങ്കടപ്പെട്ടും കരഞ്ഞുമൊക്കെയാണ് ആ സിനിമ പൂർത്തിയാക്കിയത്. സിനിമയിലെ കോസ്റ്റ്യൂം എനിക്ക് ഒട്ടും ഓക്കെയായിരുന്നില്ല. ഞാൻ സിനിമയിലേക്ക് വന്ന സമയമാണ്. കഥാപാത്രത്തെക്കുറിച്ച് ചോദിക്കുന്നതിനു മുൻപ് കോസ്റ്റ്യൂം എന്താണ് എന്താണെന്നാണ് അന്നൊക്കെ ഞാൻ ചോദിച്ചിരുന്നത്. പക്ഷേ, ഒരു കാലാകാരിയെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാള്‍ പ്രധാനം പെർഫോമന്‍സിനാണെന്ന് ഇന്നെനിക്ക് അറിയാം.

വേലക്കാരിയുടെ വേഷമായിരുന്നു ആ സിനിമയിൽ. സാരിയും നൈറ്റിയുമായിരിക്കും കോസ്റ്റ്യൂം എന്നാണ് എന്നോട് ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, അവിടെ ചെന്നപ്പോൾ ഒരു ബ്ലൗസും മുണ്ടും എടുത്തു വെച്ചിരിക്കുന്നു. ബ്ലൗസ് ഇറക്കിവെട്ടി ഭയങ്കര വൈഡ് നെക്ക് ആയിരുന്നു. ഞാൻ ഭയങ്കരമായി കരഞ്ഞു. അത് ഇടില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോഴും നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം, ആ ബ്ലൗസ് ഞാന്‍ പരമാവധി വലിച്ച് കയറ്റി വെച്ചരിക്കുകയാണ്. കുനിയാനൊക്കെ പേടിയായിരുന്നു. വളരെ പ്രയാസപ്പെട്ട് ചെയ്ത് സിനിമയാണ്. ആ സിനിമയുടെ ഭാഗങ്ങള്‍ വ്യക്തമായി ഓർമയില്ല. റിലീസായതിന് ശേഷം സിനിമ കാണാനും പോയിട്ടില്ല’ മഞ്ജു പറഞ്ഞു

പക്ഷേ മമ്മൂട്ടി എന്ന മനുഷ്യനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. മമ്മൂട്ടിക്ക് ഭയങ്കര ജാഡയാണെന്ന് എല്ലാവരും പറയും. പക്ഷേ അങ്ങനെയല്ല. മറ്റുള്ളവർക്ക് വാല്യൂ കൊടുക്കുന്ന ഒരു സാധാരണക്കാരനായ മനുഷ്യനാണ് അദ്ദേഹം. ഒരു അരക്കിലോ ഇഷ്ടം കൂടുതൽ അദ്ദേഹത്തോടുണ്ട്”, മഞ്ജു പത്രോസ് പറഞ്ഞു.

ഒന്നും രണ്ടുമല്ല ഒറ്റ മാസം കൊണ്ട് കുറയ്ക്കാം 10 കിലോ; ഫോളോ ചെയ്യേണ്ടത് ഈ സിംപിള്‍ ടിപ്സുകൾ മാത്രമെന്ന് ഫിറ്റ്നസ് കോച്ച്

0
Spread the love

ശരീര ഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ധാരാളം പരീക്ഷിച്ചവരായിരിക്കും പലരും. എല്ലാവരുടെയും ലക്ഷ്യം എളുപ്പത്തില്‍ എങ്ങനെ ഇത് ചെയ്യാം എന്നുമായിരിക്കും. അത്തരത്തില്‍ സിമ്പിളായ ചില ടിപ്‌സുകളാണ് ഇനി പറയാന്‍ പോകുന്നത്. രണ്ട് മാസംകൊണ്ട് പത്ത് കിലോ ശരീരഭാരം കുറയ്ക്കാം. അതിനായി ചില ലളിതമായ വ്യായാമങ്ങളും ചില ഭക്ഷണ ടിപ്‌സുകളും മതിയെന്ന് പറയുകയാണ് അമാക എന്ന ഫിറ്റ്‌നെസ് പരിശീലക.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മാറ്റി വയ്‌ക്കേണ്ട. ഉയര്‍ന്ന പ്രോട്ടീനുളള ഭക്ഷണം കഴിക്കാം എന്നാണ് അവര്‍ പറയുന്നത്.ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹന പ്രക്രിയ പതുക്കെയാക്കുകയും വിശപ്പ് ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. പച്ചക്കറികളിലും പഴങ്ങളിലും കലോറി കുറവും ഫൈബര്‍ കൂടുതലുമാണ്. അതുകൊണ്ട് അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

അടുത്തതായി പഞ്ചസാര പൂര്‍ണമായി ഒഴിവാക്കുക എന്നതാണ്. പഞ്ചസാര കഴിച്ചാല്‍ ശരീര ഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടും. പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ത്തന്നെ നല്ല വ്യത്യാസം ഉണ്ടാകുന്നത് നിങ്ങള്‍ക്ക് സ്വയം അനുഭവിച്ചറിയാന്‍ സാധിക്കും.ഇനി ചെയ്യാനുള്ളത് ഉപവാസമാണ്. ഉപവസിക്കുമ്പോള്‍ ശരീരം ഊര്‍ജത്തിനായി ഗ്ലൂക്കോസിന് പകരം ഫാറ്റ് ഉപയോഗിക്കും. ഇങ്ങനെ ഫാറ്റ് എരിച്ച് കളയാന്‍ കഴിയും. മാത്രമല്ല ഭക്ഷണം കഴിക്കുന്ന സമയത്ത് വളരെ കുറച്ച് മാത്രം കഴിക്കാനും ഉപവാസം സഹായിക്കും.ഇത് ശരീര ഭാരം കുറയാന്‍ സഹായിക്കും.

ഇനി വെള്ളം കുടിക്കുന്നതിനെക്കുറിച്ചാണ്. ഭക്ഷണത്തിന് മുന്‍പ് വെള്ളംകുടിക്കുന്നത് വയറ് നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. ഇത് കുറച്ച് മാത്രം ഭക്ഷണം കഴിക്കാന്‍ നിങ്ങളെ സഹായിക്കും. ഇനിയുള്ളത് വ്യായാമമാണ്.

അങ്ങനെ കഠിനമായ വ്യായാമങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും നടത്തം പോലെ ലളിതമായ വ്യായാമങ്ങള്‍ ചെയ്താല്‍ മതിയെന്നുമാണ് ഫിറ്റ്‌നസ് കോച്ച് അമാക പറയുന്നത്. ഉദാഹരണത്തിന് നടക്കാന്‍ പോകുന്ന ആളാണെങ്കില്‍ സ്ഥിരമായി നടക്കാന്‍ പോകേണ്ടതുണ്ട്. ഇത്തരം ലളിതമായ വ്യായാമങ്ങള്‍ മതിയാകുമെന്നും അവര്‍ പറയുന്നു.(ഏതെങ്കിലും ഡോക്ടറുടെയോ ന്യൂട്രീനിസ്റ്റിന്റെയോ സഹായത്തോടെ ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്താന്‍ ശ്രദ്ധിക്കുക)

ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവം;  മത്സ്യം  കഴിക്കുന്നതിൽ നിലവിൽ  പ്രശ്നമില്ലെന്ന് കുഫോസ്

0
Spread the love

അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കേരള സമുദ്ര, മത്സ്യപഠന സർവകലാശാല (കുഫോസ്) പ്രൊഫസർ ഡോ വിഎൻ സ‌ഞ്ജീവൻ. 365 ടൺ ച‌രക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളതെന്നും സംഭവത്തിന് പിന്നാലെ കേരള സർക്കാ‌ർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വിഎൻ സ‌ഞ്ജീവൻ വ്യക്തമാക്കി..

വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ട്. മേഖലകളിൽ മീൻപിടിത്തം തടഞ്ഞിരിക്കുകയാണ്. സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാൽസ്യം കാർബെെഡ് അടങ്ങിയ കണ്ടെയ്നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോൾ ആസ്തലീൻ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യതയുണ്ട്. നിലവിൽ മത്സ്യം കഴിക്കുന്നതിൽ പ്രശ്നങ്ങളില്ല. മുൻകരുതലുകൾ മാത്രം മതി. വിഷയത്തിൽ കുഫോസ് വിശദമായി പഠനം നടത്തുന്നുണ്ട്’- പ്രൊഫസർ പറഞ്ഞു.

അതേസമയം, ചരക്കുകപ്പലിലെ ആറു കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീരങ്ങളിൽ അടിഞ്ഞിരുന്നു. വർക്കല പാപനാശം, മാന്തറ, ഓടയം ബീച്ചുകളിലും അഞ്ചുതെങ്ങ് ഒന്നാംപാലം, വലിയവേളി, തുമ്പ എന്നിവിടങ്ങളിലുമാണ് ഇവ കണ്ടെത്തിയത്. പ്ലാസ്റ്റിക് ഗ്രാന്യുൾസ് ചാക്കുകെട്ടുകളും കോട്ടൺ ബയന്റ് കെട്ടുകളും വർക്കല, അഞ്ചുതെങ്ങ്, വലിയവേളി, കായിക്കര, മാമ്പള്ളി, മണ്ണാർക്കുളം, വലിയപ്പള്ളി, പൂത്തുറ, മുതലപ്പൊഴി തീരങ്ങളിൽ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് ഗ്രാന്യുൾസ് തീരത്ത് വ്യാപിച്ചു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് 24-ാം തീയതി അപകടത്തിൽപ്പെട്ടത്.

കുറ്റം പറയുന്നവർക്കറിയില്ലല്ലോ ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടെയാണ് അവനെ വളർത്തിയതെന്ന്: പോസ്റ്റുമായി രേണു സുധി

0
Spread the love

കോമഡി വേഷങ്ങളിലൂടെയും മിമിക്രിയിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. സുധിയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ പ്രൊഫഷണൽ അഭിനേത്രി കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സുധിയുടെ മരണ ശേഷം ചിലർ ചേർന്ന് വച്ച് നൽകിയ വീട് കൈക്കലാക്കാൻ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ രേണു വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി തുടങ്ങി അഭിനയവും പാട്ടും കൂത്തുമായി നടന്ന് സുധിയുടെ സൽപേര് കെടുത്തുവെന്ന തരത്തിൽ വരെ രേണു കടുത്ത വിമർശനങ്ങൾ കേട്ടിരുന്നു.ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിനൊപ്പം രേണു പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുകയാണ്.

”എന്നെ കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ, ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാ ഞങ്ങളുടെ മകനെ വളർത്തിയത് എന്ന്. നെഗറ്റീവ് പറയുന്നവർ പറയുക. നോ പ്രോബ്ലം. സപ്പോർട്ടിനു നന്ദി ”, എന്നാണ് രേണു സുധി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം രേണുവിന്റെ പോസ്റ്റിനെ സപ്പോർട്ട് ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മക്കളെ അമ്മമാർ കൊന്നൊടുക്കുന്ന കാലത്ത് രേണു മികച്ച അമ്മയാണെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗവും രേഖപ്പെടുത്തുന്നത്.

കമൽ ഹാസൻ രാജ്യസഭയിലേക്ക്; തെരഞ്ഞെടുപ്പ് ജൂൺ 19 ന്

0
Spread the love

മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ രാജ്യസഭയിലേക്ക്. മക്കൾ നീതി മയ്യം കമൽ ഹാസനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ്‌ ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും. അതേസമയം, നിലവില്‍ രാജ്യസഭ അംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു.

അതിനിടെ, കമൽ ഹാസനെതിരെ ബിജെപി രംഗത്തെത്തി. കമൽ ഹാസന്‍ കന്നഡയെ അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം. തമിഴിൽ നിന്ന് ഉരുവം കൊണ്ട ഭാഷയാണ് കന്നഡയെന്ന് തഗ് ലൈഫ് ഓഡിയോ ലോഞ്ച് പരിപാടിയിൽ കമൽ പറഞ്ഞിരുന്നു. ഇത് കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്ന് കർണാടക ബിജെപി പ്രസിഡന്‍റ് ബി വിജയേന്ദ്ര പറഞ്ഞു. സ്വന്തം ഭാഷയെ പുകഴ്ത്താൻ മറ്റൊരു ഭാഷയെ ഇകഴ്ത്തരുതെന്നും ബി വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു. കന്നഡ നടൻ ശിവരാജ് കുമാറിനോട് സംസാരിക്കവേയായിരുന്നു കമൽ ഹാസന്‍റെ പരാമർശം.

‘തുടരും’ മെയ് 30 മുതൽ ജിയോ ഹോട്‍സ്റ്റാറിൽ

0
Spread the love

മോഹൻലാല്‍ നായകനായി വന്ന ഹിറ്റായ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ മെയ് 30 മുതൽ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത് പ്രമാണിച്ച് പുതിയ ഒരു ടീസര്‍ പുറത്തുവിട്ടു. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും.

മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.

ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്

വിവാഹിതനോ? ഞാനോ!?? പറ്റിയ മലയാളി പെൺകുട്ടിയെ കിട്ടിയാൽ കല്യാണം കഴിച്ച് സ്ഥിരമായി ഇവിടെ കൂടുമെന്ന് കിലി പോൾ

0
Spread the love

സോഷ്യൽ മീഡിയാ റീലുകളിലൂടെ ഇന്ത്യക്കാർക്ക് പരിചിതനായ ഇൻഫ്ലുവൻസറാണ് ടാന്‍സാനിയക്കാരനായ കിലി പോൾ. മലയാളവും ഹിന്ദിയും തെലുങ്കും തമിഴുമടങ്ങുന്ന ഗാനങ്ങൾക്ക് അത്ഭുതപ്പെടുത്തുന്ന രീതിയിൽ ലിപ് സിങ്ക് ചെയ്തും താളത്തിൽ ചുവടു വെച്ചും ഇന്ത്യക്കാർക്ക് അയാൾ പ്രിയപ്പെട്ട ആളാവുകയായിരുന്നു. ഇതിൽ തന്നെ മലയാളം റീലുകൾ ഉണ്ണിയേട്ടൻ എന്ന അടിക്കുറിപ്പോടു കൂടെയാണ് കിലി പോൾ. അതുകൊണ്ടുതന്നെ താരത്തെ മലയാളികൾ പ്രിയപ്പെട്ട ഉണ്ണിയേട്ടനായി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ ഇന്നസെന്റിൽ കിലിയും ഭാഗമാവുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലുലു മാളിൽ എത്തിയ താരത്തിന് വൻ വരവേൽപ്പാണ് മലയാളികൾ നൽകിയത്. മലയാളികളുടെ സ്നേഹാദരം ഏറ്റുവാങ്ങിയ കിലി താൻ സിംഗിൾ ആണെന്നും ഒരു മലയാളി പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞതാണ് ഇപ്പോൾ ട്രെൻഡിങ് ആവുന്നത്.

വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പറഞ്ഞു. ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. ശോഭനയാണ് മലയാളത്തിലെ ഇഷ്ടനടിയെന്നും നടന്മാരില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയാണ് കൂടുതൽ ഇഷ്ടമെന്നും കിലി പറഞ്ഞു. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ ‘ആരുപറഞ്ഞു ആരുപറഞ്ഞു’ എന്ന ഗാനം പ്രേക്ഷകര്‍ക്കായി അദ്ദേഹം ആലപിച്ചു.

​ഗാനമേളയ്ക്ക് കൈയടിച്ച് ആഘോഷിച്ച്‌ പെൺകുട്ടികൾ, മോശമായി പെരുമാറി യുവാവ്; മറുപടിയുമായി അനുശ്രീ

0
Spread the love

നാട്ടിലും സിനിമയിലും സജീവമാണ് നടി അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നാട്ടിലെ ഉത്സവത്തിനിടയിലുണ്ടായ സംഭവം താരം പങ്കുവെക്കുകയാണ്. ഒരു ഉത്സവത്തിനിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയവര്‍ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അനുശ്രീ.

നാട്ടിലെ ഉത്സവത്തിന് സംഘടിപ്പിച്ച ഗാനമേളയ്ക്ക് പെണ്‍കുട്ടികള്‍ കൈയടിച്ച് ആഘോഷിച്ചത് ചോദ്യം ചെയ്ത പുരുഷന്‍മാരോട് തര്‍ക്കിക്കുന്ന പെണ്‍കുട്ടികളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് താഴെ കമന്റ് ചെയ്താണ് അനുശ്രീ പെണ്‍കുട്ടികള്‍ക്ക് പിന്തുണ അറിയിച്ചത്. പെണ്‍കുട്ടികള്‍ കൈയടിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ ‘ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ പോയി ആഘോഷിച്ചാല്‍ മതി’ എന്ന അര്‍ഥത്തില്‍ മോശമായ രീതിയില്‍ ആളുകള്‍ സംസാരിക്കുകയായിരുന്നു. ഞങ്ങള്‍ ആഘോഷിച്ചാല്‍ എന്താണ് കുഴപ്പമെന്ന് പെണ്‍കുട്ടികള്‍ തിരിച്ചു ചോദിക്കുന്നതും വിഡിയോയില്‍ കാണാം.

‘പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി’ എന്നാണ് ഈ വിഡിയോയ്ക്ക് താഴെ അനുശ്രീ കമന്റ് ചെയ്തത്. മാര്‍ച്ച് ഒമ്പതിനാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ അനുശ്രീ കമന്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ‘ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടില്‍ മാര്‍ച്ച് നാലിന് നടന്ന സംഭവമാണ്. മാന്യമായ രീതിയില്‍ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ‘വീട്ടില്‍ പോയി നിരങ്ങാനും’ ആണ് പറഞ്ഞത്. സ്‌പോട്ടില്‍ തന്നെ പ്രതികരിക്കുകയും പൊലീസ് ഇടപെട്ട് ഇവരെ അവിടെ നിന്ന് മാറ്റുകയും ചെയ്തു.’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയ്‌ക്കൊപ്പം ഈ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ച വരെ അതിതീവ്ര മഴ; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലേര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

0
Spread the love

സംസ്ഥാനത്ത് മഴ കനത്തുതന്നെ. രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

വരുന്ന രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനത്തുതന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. വ്യാഴാഴ്ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. വെള്ളിയാഴ്ച ആറ് ജില്ലകളില്‍ അതിതീവ്ര മഴമുന്നറിയിപ്പാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ശനിയാഴ്ച ഒരു ജില്ലയിലും റെഡ് അലേര്‍ട്ടില്ല. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്

ഉണ്ണി മുകുന്ദൻ വിപിനെ മർദിച്ചതിന് തെളിവില്ല; ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്

0
Spread the love

ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് കാണിച്ച് വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. ഇൻഫോപാർക്ക് പൊലീസ് ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ഉണ്ണി മുകുന്ദനും വിപിനും സംസാരിക്കുന്നതും ഇരുവരും തർക്കിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഉണ്ണി മുകുന്ദൻ കണ്ണാടി പൊട്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ കൈയേറ്റം ചെയ്യുന്നത് സിസിടിവിയിലില്ല

കഴിഞ്ഞ ദിവസമാണ് വിപിൻ കുമാർ ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയത്. ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിച്ചു വരികയാണ് പരാതിക്കാരൻ.

നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്നാണ് വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. നടൻ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.

മറ്റൊരു താരം സമ്മാനമായി നൽകിയ കണ്ണട ഉണ്ണി മുകുന്ദൻ ചവിട്ടിപ്പൊട്ടിച്ചു. മാർക്കോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണിക്ക്. അത് പലരോടും തീർക്കുകയാണ്. ഉണ്ണിക്ക് പല ഫ്രസ്‌ട്രേഷനുകളുണ്ട്. കൂടെയുള്ളവരോടാണ് അത് തീർക്കുന്നത്. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറി.

18 വർഷമായി ഞാൻ സിനിമാപ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്ക് വേണ്ടി ജോലി ചെയ്തു. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും’- വിപിൻ കുമാർ വ്യക്തമാക്കി. എന്നാൽ താൻ വിപിനെ തല്ലിയിട്ടില്ലെന്നും കണ്ണട പൊട്ടിച്ചെന്ന് പറയുന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts