ഇംഫാൽ: മണിപ്പൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (RIMS) ആശുപത്രിയിൽ നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു.കാങ്പോക്പി ജില്ലയിലെ ലെയ്ലോൺ വൈഫെയ്, കോൺസഖുൽ ഗ്രാമങ്ങൾക്കു സമീപം നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ മൂന്ന് കുക്കി വിഭാഗക്കാരെ RIMS ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ആരംഭിച്ചത്. ചികിത്സയിൽ അതൃപ്തി പ്രകടിപ്പിച്ച വലിയൊരു സംഘം ആശുപത്രി ഗേറ്റിന് മുന്നിൽ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി.തുടർന്ന് പ്രതിഷേധം ശക്തമായതോടെ ചിലർ ആശുപത്രി ക്യാമ്പസിലേക്ക് പ്രവേശിക്കുകയും അടിയന്തര വിഭാഗത്തിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
സ്ഥിതി നിയന്ത്രണാതീതമാകാതിരിക്കാനായി സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാർ ആശുപത്രി പരിസരത്ത് നിന്ന് പിന്മാറിയെങ്കിലും പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അധിക സുരക്ഷാ സേനയെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.സംഭവത്തിൽ അധിക പരിക്കുകളോ അറസ്റ്റുകളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.







