Spread the love

നടന്‍ ജഗതി ശ്രീകുമാറിനൊപ്പമുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തേക്കുള്ള വന്ദേഭാരത് യാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു’, എന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ജഗതിയെ ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള ചിത്രവും പങ്കുവച്ചു വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്

അമ്മ സംഘടനയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു ജഗതി. നടന്റെ സമീപത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിബിഐ 5; ദി ബ്രെയിന്‍ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളിലും ജഗതി അഭിനയിച്ചു. സംവിധായകന്‍ അരുണ്‍ ചന്തു ഒരുക്കുന്ന വല എന്ന ചിത്രത്തിലാണ് ഇനി നടന്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രൊഫസര്‍ അമ്പിളി എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തില്‍ വേഷമിടുന്നത്

സയൻസ് ഫിക്ഷന്‍ കോമഡി -സോമ്പി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഗോകുല്‍ സുരേഷ്, വിനീത് ശ്രീനിവാസന്‍, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

2012 മാര്‍ച്ച് 10ന് പുലര്‍ച്ചെയാണ് പാണമ്പ്രയില്‍ വെച്ചുണ്ടായ അപകടത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന് പരിക്കേല്‍ക്കുന്നത്. ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘തിരുവമ്പാടി തമ്പാന്‍’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ‘ഇടവപ്പാതി’യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.

Leave a Reply