മലപ്പുറം കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിപതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ ചികിത്സയിലുണ്ടായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യവകുപ്പ് തടഞ്ഞു
സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി ട്രാന്‍സ് യുവതി
സുഹൃത്തിന്റെ താമസസ്ഥലത്ത് ട്രാന്‍സ് യുവതി മരിച്ചനിലയിൽ. വടകര സ്വദേശി കമീലയെ ആൺ സുഹൃത്ത് താമസിച്ചിരുന്ന വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് ഏതാനും നിമിഷ് മുൻപ് ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കമീല ഇൻസ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണെന്നുമാണ് കമീല വീഡിയോയില്‍ പറഞ്ഞിരുന്നു. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. വൈലത്തൂർ സ്വദേശിയായ സുഹൃത്ത് ഒഴൂർ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീടിന് മുന്നിലാണ് കമീലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ: എല്ലാ കണ്ണുകളും തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിലേക്ക്, കുടുംബം തീരുമാനിക്കട്ടെയെന്ന് ഹൂതി ഭരണകൂടം
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ദയാധനം അംഗീകരിക്കുന്നതിൽ കൊല്ലപ്പെട്ട യെമനി പൗരൻറെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിർണ്ണായകമാകും. വധശിക്ഷ 16ന് നടപ്പാക്കാനാണ് നിലവിലെ തീരുമാനമെന്ന വിവരം സനയിലെ ഇന്ത്യൻ അധികൃതർക്കും കിട്ടി.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കേന്ദ്ര സർക്കാരിന് പരിമിതികളുണ്ടെന്ന് വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിംഗ് നേരത്തെ പറഞ്ഞിരുന്നു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇപ്പോഴും ഇതേ നിലയ്ക്ക് തുടരുന്നു എന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ സനയിൽ ഇന്ത്യയ്ക്ക് ഒരു ഓഫീസാണ് ഇപ്പോഴുള്ളത്. നയതന്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സൗദിയിൽ നിന്നാണ്. ദില്ലി ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിമിഷപ്രിയയുടെ അമ്മയ്ക്ക് സനയിലേക്ക് പോകാൻ കേന്ദ്രം സൗകര്യം ഒരുക്കിയിരുന്നു. കുടുംബവുമായും വിഷയത്തിൽ ഇടപെട്ട ആക്ഷൻ കൗൺസിൽ പ്രതിനിധികളുമായും ചേർന്ന് സർക്കാരും മോചനത്തിനുള്ള വഴികൾ തേടിയിരുന്നു
അടുത്ത ബുധനാഴ്ച വധിക്ഷ നടപ്പാക്കും എന്ന വിവരം ഇന്ത്യൻ ഉദ്യോഗസ്ഥർക്കും കിട്ടിയിട്ടുണ്ട്. എന്നാൽ യെമൻ പൗരൻറെ കുടുംബം ഇപ്പോഴും ദയാധനം സ്വീകരിക്കാൻ തയ്യാറായിട്ടില്ല. കുടുംബം തന്നെ തീരുമാനം എടുക്കണമെന്നാണ് ഹൂതി ഭരണകൂടവും പറയുന്നത്. കുടുംബം അടുത്ത ഒരാഴ്ചയിൽ എടുക്കുന്ന നിലപാട് അതിനാൽ നിർണ്ണായകമാകും. കുടുംബത്തോട് സംസാരിക്കുന്നതടക്കം നടപടികൾ നിരീക്ഷിക്കുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു. വിഷയത്തിൽ ഇടപെടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഇതിനും സാധ്യത
ഈ ആഴ്ച ഒടിടിയിൽ ചാകര; ടോവിനോ ചിത്രമുൾപ്പെടെ നിരവധി റിലീസ്
നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത് . ടോവിനോ തോമസ് നായകനായെത്തിയ പൊളിറ്റിക്കൽ സോഷ്യോ ത്രില്ലർ നരിവേട്ടയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഈ വാരം ഒടിടിയിലെത്തുന്ന മറ്റ് പ്രധാന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മൂൺവാക്ക്
മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായ മൂൺവാക്ക് ഇന്ന് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട് സ്റ്റാറിലൂടെ പ്രേക്ഷകർക്ക് സിനിമ കാണാം. ബ്രേക്ക് ഡാൻസിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനോദ് എ കെയാണ്. പുതുമുഖങ്ങളെ അണിനിരത്തി തയാറക്കിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയെങ്കിലും തിയറ്ററിൽ അധികം നാൾ തുടരാനായില്ല.
മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ
ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്ത ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ഈ ആഴ്ച ഒടിടിയിലെത്തും. മെയ് 23 നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഹൈലൈൻ പിക്‌ചേഴ്‌സിൻറെ ബാനറിൽ പ്രകാശ് ഹൈലൈൻ ചിത്രത്തിന്റെ നിർമാണം. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മനോരമ മാക്സിലൂടെ ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
ഡിറ്റക്ടീവ് ഉജ്ജ്വലൻ
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ സിനിമയായ ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ ഒടിടി റിലീസായി എത്തുമെന്നാണ് സൂചന. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തുവരാനുണ്ട്.
മണ്ഡാല മർഡേഴ്സ്
വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസാണ് മൻഡാല മർഡേഴ്സ്. ഗോപി പുത്രൻ ആണ് സംവിധാനം. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സീരിസ് സ്ട്രീം ചെയ്യുക. സർസമീൻ കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രമായ സർസമീൻ ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലെത്തുന്നത്. പൃഥ്വിരാജും കാജോളുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലനായി എത്തുന്ന സിനിമ ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.
കുട്ടന്റെ ഷിനിഗാമി
ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ കുട്ടന്റെ ഷിനിഗാമി മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. കഴിഞ്ഞ വർഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
‘എന്ന നടന്താലും തല ഭദ്രം സർ’; സമരക്കാരെ ഭയന്ന് ഹെൽമറ്റ് ധരിച്ച് ബസോടിക്കൽ, ഡ്രൈവറുടെ ചിത്രം വൈറൽ
കേന്ദ്രസർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് പുരോഗമിക്കുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്‌ആർടിസി ഉൾപ്പെടെ സർവീസ് നിർത്തിവച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമറ്റ് ധരിച്ച് ബസോടിക്കുന്ന കെഎസ്‌ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസിലെ ഡ്രൈവർ ഷിബു ആണ് ഹെൽമറ്റ് ധരിച്ച് വണ്ടിയോടിച്ചത്. സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ച് ഷിബു ബസോടിച്ചത്. ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞു. സർവീസ് നടത്താൻ തയ്യാറായ കെഎസ്‌ആർടിസി ബസുകൾ തടഞ്ഞതോടെ പലയിടത്തും ജനങ്ങൾ പെരുവഴിയിലായി.
ഇന്നലെ അർദ്ധരാത്രിയോടെയാണ് ദേശീയ പണിമുടക്ക് ആരംഭിച്ചത്. പശ്ചിമ ബംഗാളിലും പണിമുടക്ക് ശക്തമാണ്. പൊതുഗതാഗതത്തെ പണിമുടക്ക് ബാധിച്ചെങ്കിലും സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കേരളത്തിൽ ഭരണപക്ഷം പണിമുടക്കിനെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും കെഎസ്‌ആർടിസി ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല. പണിമുടക്കിനെ തുടർന്ന് കാലിക്കറ്റ്, എംജി, കേരള തുടങ്ങിയ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
‘ആ കുടുംബത്തെ പ്രശംസിക്കാതിരിക്കാനാവില്ല’; ദിയ കൃഷ്ണയുടെ പ്രസവ വിഡിയോയിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി
ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ചർച്ചയായതിന് പിന്നാലെ പൊട്ടി പുറപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.നമ്മളിൽ പലർക്കും കിട്ടാതെ പോയ അപൂർവ്വ ഭാഗ്യമാണ് ദിയ കൃഷ്ണക്കും കുഞ്ഞിനും ലഭിച്ചതെന്നും ദിയയുടെ പ്രസവം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ലെന്നും ഭാഗ്യലക്ഷ്മി കുറിച്ചു.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് …..
പണ്ടൊക്കെ ഒരു ഗർഭിണിയെ പ്രസവിക്കാൻ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ,ഭയം. വേദന കൊണ്ട് കരഞ്ഞ് നിലവിളിക്കുമ്പോ ചില നഴ്സ്മാരുടെ പരിഹാസവും, അതിലൂടെ അവൾ അനുഭവിച്ചിരുന്ന മാനസിക സംഘർഷവും അത് ആ പെണ്ണിനേ അറിയൂ. പിന്നീട് ബന്ധുക്കളെ കാണുമ്പോഴേ അവൾക്ക് ശ്വാസം നേരെയാവൂ
ദിയയുടെ പ്രസവം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. സ്നേഹങ്ങൾക്ക് നടുവിൽ സ്നേഹിക്കുന്നവർക്ക് നടുവിൽ, കിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണ്. അമ്മയും അച്ഛനും ഭർത്താവും, സഹോദരിമാരും ചുറ്റിനും നിന്ന് ആ പെൺകുട്ടിക്ക് കൊടുത്ത ആത്മ ധൈര്യം, സ്നേഹം കണ്ട് ,കണ്ണ് നിറഞ്ഞുപോയി..നമ്മളിൽ പലർക്കും കിട്ടാതെ പോയ അപൂർവ്വ ഭാഗ്യമാണ്. അത് ഞങ്ങൾ സ്ത്രീകൾക്കേ മനസിലാവൂ.
അമ്മ പെങ്ങമ്മാരെ, പെൺമക്കളെ മനസിലാവാത്തവർക്ക് അത് വെറുമൊരു പ്രക്രിയയാണ്., മകളുടെ, ഭാര്യയുടെ, ചേച്ചിയുടെ, അനിയത്തിയുടെ അങ്ങനെ എത്ര വിവിധ ഭാവങ്ങളായിരുന്നു അവിടെ നമ്മൾ കണ്ടത്. ആ കുടുംബത്തെ പ്രശംസിക്കാതിരിക്കാനാവില്ല.. സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുമ്പോ ഞാനും വിതുമ്പി പോയി… സന്തോഷമായിരിക്കട്ടേ അവർ എന്നും ഇതേപോലെ
ജാനകിക്ക് പകരം വി. ജാനകി; 96 മാറ്റങ്ങൾ വേണ്ട! 2 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
വിവാദമായ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിൽ രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ്. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് ഇക്കാര്യം അറിയിച്ചത്. ഉച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദേശിച്ചു.
ചിത്രത്തിലെ പേരിനൊപ്പം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനിഷ്യൽ കൂടി ചേർത്ത് ‘വി. ജാനകി’ എന്നോ ‘ജാനകി.വി’ എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. നേരത്തേ 96 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്. എന്നാലിപ്പോൾ രണ്ട് മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി.
76.9 ലക്ഷം രൂപ അടിച്ചുമാറ്റിയ ദേവികയുടെ തട്ടിപ്പ്, ഒന്നും അറിയാതെ ഒപ്പിട്ട് ആലിയ ഭട്ട്: ഒടുവില്‍ അറസ്റ്റ്
76.9 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ മുൻ പ്രൈവറ്റ് സെക്രട്ടറി വേദിക ഷെട്ടിയെ ജുഹു പോലീസ് അറസ്റ്റ് ചെയ്തു. 2021 മുതൽ 2024 വരെ ആലിയയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വേദിക അഞ്ച് മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ബെംഗളൂരുവിൽ നിന്ന് പിടിയിലായത്
ആലിയയുടെ അമ്മയും നടിയും സംവിധായികയുമായ സോനി റസ്ദാൻ ഈ വർഷം ജനുവരിയിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 2022 മെയ് മുതൽ 2024 ഓഗസ്റ്റ് വരെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ആലിയയുടെ വ്യക്തിഗത അക്കൗണ്ടുകളിൽ നിന്നും അവരുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ് വേദിക പണം തട്ടിയെടുത്തു എന്നാണ് കേസ്
യാത്രാ ചെലവുകൾ, മീറ്റിംഗുകൾ തുടങ്ങിയവയ്ക്കായി വ്യാജ ബില്ലുകള്‍ സൃഷ്ടിച്ച് ആലിയയുടെ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. വിവിധ ആപ്പുകൾ ഉപയോഗിച്ച് ഈ ഇൻവോയ്സുകൾ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ തയ്യാറാക്കിയിരുന്നു
ആലിയയുടെ ഒപ്പ് ലഭിച്ച ശേഷം, പണം ഒരു സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും അവിടെ നിന്ന് വേദികയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു രീതി. “സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം തിരികെ വേദികയ്ക്ക് മാത്രമാണ് ലഭിച്ചതെന്നും അവർക്ക് മറ്റ് ആർക്കും ഈ തുകയിൽ പങ്കില്ലെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല” ജുഹു പോലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.പരാതി ലഭിച്ചതിന് പിന്നാലെ വേദിക ഒളിവിൽ പോവുകയും രാജസ്ഥാൻ, കർണാടക, പൂനെ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും ചെയ്തു. ഒടുവിൽ ബെംഗളൂരുവിൽ നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിന് ശേഷം മുംബൈയിലേക്ക് അഞ്ച് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡിൽ കൊണ്ടുവന്ന വേദികയെ ജൂലൈ 10 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെ 316(4) (ക്രിമിനൽ വിശ്വാസവഞ്ചന), 318(4) (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൊഴിലാളികളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു; കേരളത്തിൽ പൂർണം
കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴിൽ–സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചതിനെ തുടർന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക് നീങ്ങിയത്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്തകിസാൻ മോർച്ച, റൂറൽ വർക്കർ യൂണിയൻ, റെയിൽവെ, എൻഎംഡിസി ലിമിറ്റഡ്, സ്റ്റീൽ വ്യവസായം തുടങ്ങിയ പൊതുമേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാർലമെന്റ് പാസാക്കിയ നാല് പുതിയ തൊഴിൽ നിയമങ്ങളോടുള്ള തൊഴിലാളി സംഘടനകളുടെ എതിർപ്പ് ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുകയും, ജോലി സമയം വർദ്ധിപ്പിക്കുകയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകളെ പിഴകളിൽ നിന്ന് സംരക്ഷിക്കുകയും, തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് നാല് പുതിയ തൊഴിൽ നിയമങ്ങളെന്നാണ് ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ജോലികൾക്ക് പുറം കരാർ കൊടുക്കുന്നത്, കരാർ തൊഴിലാളികളെ നിയമിക്കുന്നത് അടക്കമുള്ള വിഷയങ്ങളും പണിമുടക്കുന്ന തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നീക്കം തൊഴിൽ സുരക്ഷയ്ക്കും ന്യായമായ വേതനത്തിനും ഭീഷണിയാണെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്.
ഗതാഗതം, ഇൻഷുറൻസ്, റെയിൽവേ, തപാൽ, പ്രതിരോധം, ഖനി, നിർമാണം, ബാങ്കിങ്, വൈദ്യുതി, ഉരുക്ക്, ടെലികോം മേഖലകളിലെ തൊഴിലാളികൾ ദേശീയ പണിമുടക്കിൽ പങ്കെടുക്കും. വിവിധ സർക്കാർ ജീവനക്കാർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഓട്ടോ–ടാക്‌സി ഡ്രൈവർമാർ, ബീഡി തൊഴിലാളികൾ എന്നിവരും പണിമുടക്കിൽ അണിചേരും.
കുഞ്ഞിനൊപ്പം ആദ്യ ചിത്രങ്ങളുമായി ദിയ കൃഷ്ണയും അശ്വിനും
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും ശനിയാഴ്ചയാണ് ആൺകുഞ്ഞ് പിറന്നത്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് കഴിഞ്ഞ ദിവസം സഹോദരി അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു
ഇപ്പോഴിതാ, കുഞ്ഞിനൊപ്പമുള്ള ചിത്രം ആദ്യമായി പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ദിയയും അശ്വിനും. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. “With Mini Us” എന്നാണ് പോസ്റ്റിന് ക്യാപ്ഷൻ നൽകിയത്
ദിയ കുഞ്ഞിനു ജന്മം നൽകുന്ന സമയത്ത് കുടുംബാംഗങ്ങളെല്ലാം ബെര്‍ത്ത് സ്യൂട്ടിൽ ദിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വ്‌ളോഗും ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്.










