ബോളിവുഡ് താരദമ്പതികൾ കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു. ‘ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം എത്തിയിരിക്കുന്നു, വളരെയധികം നന്ദിയോടെ ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു’ എന്ന കുറിപ്പോടുകൂടിയാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. 2021 ൽ രാജസ്ഥാനിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
‘എന്റെ ഭാരം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?, ഒരു നടനോട് നിങ്ങളിത് ചോദിക്കുമോ?’; മോശം ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോട് പ്രതികരിച്ച് നടി ഗൗരി കിഷൻ
തന്റെ വണ്ണത്തേക്കുറിച്ച് ചോദ്യമുയർത്തിയ മാധ്യമപ്രവർത്തകന് ശക്തമായ മറുപടി നടി ഗൗരി കിഷൻ. ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന പരിപാടിയിലാണ് താരം പ്രതികരിച്ചത്.
സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.
സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ഉന്നയിച്ചതെന്ന മാധ്യമ പ്രവർത്തകൻ്റെ വാദത്തിനോടാണ് ഗൗരി പ്രതികരിച്ചത്. ‘എന്റെ ഭാരം നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്? ഈ സിനിമയുമായി അതിന് എന്ത് ബന്ധമാണുള്ളത്?’- എന്ന് ഗൗരി ചോദിച്ചു. ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീര പ്രകൃതമാണുള്ളതെന്നും തന്റെ കഴിവുകളെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും ഇത്തരം അംഗീകാരങ്ങൾ ആവശ്യമില്ലെന്നും ഗൗരി തുറന്നടിച്ചു. ‘ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവത്ക്കരിരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട്’- ഗൗരി വ്യക്തമാക്കി.
തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ച് ചോദിച്ചു.
യുവ സംവിധായകർക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസ്; ‘ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്‍റെ അറിവോടെ’, കുറ്റപത്രം സമർപ്പിച്ച് എക്സൈസ്
1 Min read
യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രം പറയുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. സമീർ താഹിറിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്‍റെ അറിവോടെയെന്നും എക്സൈസ് പറയുന്നു.
സമീര്‍ താഹിറിന്‍റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നാണ് യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത്. ഏഴു വര്‍ഷം മുമ്പ് വാടകക്ക് എടുത്ത ഫ്ലാറ്റാണിതെന്നും ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ അറിഞ്ഞില്ലെന്നായിരുന്നു സമീര്‍ താഹിറിന്‍റെ മൊഴി.
വണ്ണം കുറയാൻ അരിയാഹാരം ഒഴിവാക്കിയാൽ മാത്രം മതിയോ? വിദഗ്ദർ പറയുന്നതിങ്ങനെ..
പലരുടെയും ദൈനംദിന ഭക്ഷണത്തിൻ്റെ ഭാഗമാണ് അരിഭക്ഷണം. ചോറ്, പലഹാരങ്ങള്‍, ബിരിയാണി തുടങ്ങി അരികൊണ്ട് തയ്യാറാക്കുന്ന പല ഭക്ഷണങ്ങളും നമുക്കെല്ലാം പ്രിയപ്പെട്ടതുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ശരീരഭാരം കുറയ്ക്കണമെന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ അരിയാഹാരം ഒഴിവാക്കുക എന്നതാണ് നമ്മുടെയെല്ലാം ആദ്യത്തെ ഓപ്ഷന്‍. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറും പലഹാരങ്ങളും ഒഴിവാക്കിയത് കൊണ്ട് കാര്യമുണ്ടോ? അരിയാഹാരം അത്രയ്ക്ക് പ്രശ്‌നമുള്ളതാണോ? ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണകാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?
പോഷകാഹാര വിദഗ്ധനും ഫിറ്റ്‌നെസ് പരിശീലകനുമായ ജസ്റ്റിന്‍ ഗിച്ചാബ പറയുന്നത് എല്ലാവര്‍ക്കും ചിക്കനും ചോറും ഒക്കെ ഇഷ്ടമാണ്. എന്നാല്‍ അരി കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാനിടയാക്കും എന്നാണ്. അരി എളുപ്പത്തില്‍ ദഹിക്കുന്നതുകൊണ്ട് വീണ്ടും പെട്ടെന്ന് വിശക്കാന്‍ കാരണമാകുന്നു, ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും.
അരിയുടെ പ്രധാന പ്രത്യേകത അതില്‍ നാരുകള്‍ അടങ്ങിയിട്ടില്ല എന്നതാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ സമയം വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കും. നാരുകള്‍ ദഹനം മന്ദഗതിയിലാക്കുന്നതിനാല്‍ വീണ്ടും വിശപ്പ് തോന്നാന്‍ കൂടുതല്‍ സമയമെടുക്കും.മാത്രമല്ല നാരുകള്‍ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും, കൊളസ്‌ട്രോളിനെയും രക്തത്തിലെ പഞ്ചസാരയേയും നിയന്ത്രിക്കുകയും ചെയ്യും.
അരിയാഹാരങ്ങള്‍ക്ക് പകരമായി നാരുകള്‍ ധാരാളമടങ്ങിയ റാസ്ബറി, ബ്ലാക്ക് ബെറികള്‍, പയര്‍, ചിക്കന്‍, ഗ്രീന്‍പീസ്, ചീര, ബ്രോക്കോളി, അവക്കാഡോ ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന് ജസ്റ്റിന്‍ പറയുന്നു. ദിവസവും 30 ഗ്രാം അല്ലെങ്കില്‍ ഒരു നേരത്തെ ഭക്ഷണത്തില്‍ 10 ഗ്രാം നാര് എന്ന അളവില്‍ അടങ്ങിയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.
ആന്റണി വർഗീസ് പെപ്പെയുടെ പാൻ ഇന്ത്യൻ ചിത്രം ‘തോട്ടം’; ടൈറ്റിൽ ടീസർ പുറത്ത്
ആന്റണി വർഗീസ് പെപ്പെ- കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. “തോട്ടം” എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഫസ്റ്റ് പേജ് എന്റർടൈൻമെന്റ് (FIRST PAGE ENTERTAINMENT), എ വി എ പ്രൊഡക്ഷൻസ് ( AVA PRODUCTIONS ), മാർഗ എന്റെർറ്റൈനെർസ് (MAARGAA ENTERTAINERS) എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.
ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ചിത്രമായാണ് “തോട്ടം” അവതരിപ്പിക്കുക എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഏറെ പുതുമകളോടെ പുത്തൻ ദൃശ്യ വിരുന്നായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് സൈനിങ് വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. മില്യൺ വ്യൂസ് നേടി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയത്തിനൊപ്പമാണ് ഏറെ സർപ്രൈസുകൾ ഒളിപ്പിച്ച് ചിത്രത്തിന്റെ ടൈറ്റിൽ റിവീലിംഗ് ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കും ‘തോട്ടം’ നൽകുക എന്ന സൂചനയോടെ കാമറയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻ ക്രൂ മെംബേർസ്നെയും തോട്ടം പരിചയപെടുത്തുന്നുണ്ട്. ഇതോടെ മലയാള സിനിമയിൽ നിന്നും വരാനിരിക്കുന്ന അമ്പരപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായി ഇത് മാറുമെന്നുള്ള പ്രതീക്ഷയാണ് ടൈറ്റിൽ ടീസർ കൊണ്ട് “തോട്ടം” സൃഷ്ടിച്ചിരിക്കുന്നത്.
ദ ഷാഡോസ് സ്‌ട്രെയ്‌സ്, ദ നൈറ്റ് കംസ് ഫോർ അസ്, ഹെഡ്ഷോട്ട് തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലർ ചിത്രങ്ങളുടെ ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. അനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. രാജാറാണി, കത്തി, തെരി തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാൻ ജോർജ് സി. വില്യംസ് ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.
‘ഹൃദയധമനികളിൽ ബ്ളോക്കില്ല’; ജിം പരിശീലകന്റെ മരണകാരണം പോസ്റ്റുമോർട്ടത്തിലും കണ്ടെത്താനായില്ല, മുഖത്തെ നീലനിറത്തിന് പിന്നിലെന്ത്?
ഫിറ്റ്‌നസ് പരിശീലകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണി – കുമാരി ദമ്പതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്. മാധവിന്റെ മരണകാരണം പോസ്റ്റുമോർട്ടത്തിലും കണ്ടെത്താൻ സാധിക്കാത്തതിനാൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു.
മസിലുകൾക്ക് കരുത്ത് ലഭിക്കാൻ മാധവ് അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചനയുണ്ട്. വിദേശ നിർമിത മരുന്നുകളും സിറിഞ്ചും കിടപ്പുമുറിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മാധവിന്റെ മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. കട്ടിലിന് താഴെയായി കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു ശരീരം. അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ താഴെ വീണതാണോ എന്നാണ് സംശയം. പാമ്പ് കടിയേറ്റിരുന്നോയെന്ന സംശയം ഉയർന്നെങ്കിലും ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലായിരുന്നു.
മാധവിന്റെ മുഖം നീലനിറത്തിലായിരുന്നു. മരിക്കുമ്പോൾ രക്തം ഒരു ഭാഗത്തേയ്ക്ക് മാത്രം വന്നതാകാം ഇതിന് കാരണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. പോസ്റ്റുമോർട്ടത്തിൽ ഹൃദയധമനികളിൽ ബ്ളോക്കും കണ്ടെത്തിയില്ല. ശരീര സൗന്ദര്യ മത്സരങ്ങളിൽ മാധവ് സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. ജനുവരിയിൽ നടക്കാനിരിക്കുന്ന മത്സരത്തിനായി കഠിന പരിശീലനം നടത്തുകയായിരുന്നു. ഇതിനോടൊപ്പം മരുന്നുകളും കഴിച്ചിരിക്കാമെന്നാണ് നിഗമനം.
ജിം പരിശീലകനായ മാധവ് ദിവസവും നാല് മണിക്ക് ഉണർന്ന് ജിമ്മിൽ പോകാറുണ്ടായിരുന്നു. ഇന്നലെ നാലരയായിട്ടും എഴുന്നേറ്റില്ല. ഇതോടെ അമ്മ വാതിലിൽ തട്ടിവിളിച്ചു. പ്രതികരണമില്ലെന്ന് കണ്ടതോടെ അയൽവാസിയുടെ സഹായത്തോടെ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മാധവും അമ്മയും മാത്രമായിരുന്നു താമസം.
ആ ഓട്ടോക്കാരൻ ഭാര്യയുടെ കവിളത്തിട്ട് ഒറ്റയടി; ഭാര്യയെ തല്ലിയവനെ തിരിച്ചു തല്ലിയ സംഭവം വിവരിച്ച് സാജു നവോദയ
മലയാള സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ് സാജു നവോദയ. ഒരുപക്ഷേ ഈ പേരിനെക്കാൾ പാഷാണം ഷാജി എന്ന് പറഞ്ഞാലാകും ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ മനസിലാകുക. അത്രത്തോളമായിരുന്നു അമർ അക്ബർ അന്തോണിയിലെ ഈ വേഷത്തിലൂടെ സാജുവിന് ലഭിച്ച അംഗീകാരവും പ്രശസ്തിയും. ഇപ്പോഴിതാ ഭാര്യയെ തല്ലിയ ഓട്ടോക്കാരനെ താൻ തിരിച്ചടിച്ചിട്ടുണ്ടെന്ന് പറയുകയാണ് സാജു നവോദയ.
‘ഓട്ടോറിക്ഷയിൽ പോയപ്പോൾ ഓട്ടോറിക്ഷക്കാരനും വൈഫും വഴക്കിട്ടു. ഓട്ടോറിക്ഷക്കാരൻ ഭാര്യയുടെ കവിളത്തിട്ട് ഒറ്റയടി കൊടുത്തു. ഞാൻ ഓട്ടോറിക്ഷാരനിട്ട് ഒറ്റയടി കൊടുത്തു. അതുകണ്ട് കരഞ്ഞത് ഭാര്യയാണ്.’- സാജു നവോദയ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാജു നവോദയ.
അതേസമയം സാജുവിന്റെ ജീവിതത്തിലെ ഓരോ ഉയർച്ചയിലും താഴ്ചയിലും തോളോട് തോൾ നിന്ന ആളാണ് ഭാര്യ രശ്മി. സാജുവിനെ പോലെ തന്നെ പ്രേക്ഷക പ്രിയങ്കരിയാണ് ഭാര്യ രശ്മിയും. താൻ വിവാഹിതനായിട്ടും മുൻപ് വലിയ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുത്തിരുന്നില്ല എന്നും അന്നത്തെ കാലത്ത് മിമിക്രി പരിപാടിക്ക് പോയാൽ കിട്ടുക 300 രൂപയായിരുന്നുവെന്നും അതിൽ യാത്രാ ചിലവും എടുക്കേണ്ട അവസ്ഥ ആയിരുന്നുവെന്നും ഈ ഘട്ടത്തിൽ ആയിരുന്നു ഭാര്യയ്ക്ക് ലക്ഷങ്ങൾ ആവശ്യമുള്ള ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചതെന്നും നടൻ പല വേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ട്.
‘മാറ്റങ്ങളെ ഉൾക്കൊള്ളണം, വിമർശനങ്ങളെ കാര്യമാക്കുന്നില്ല!’; ‘ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകിയത്’; വിവാദങ്ങളിൽ പ്രതികരിച്ച് ജൂറി അംഗം ഗായത്രി
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിവാദം കൊഴുക്കുന്നു. പഴയ രചനകൾ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും സംസ്ഥാന ചലച്ചിത്ര ജൂറി അംഗം ഗായത്രി അശോകൻ പറഞ്ഞു. വേടൻ്റെ അവാർഡ് വിവാദത്തിൽ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഗായത്രി അശോകൻ.
സംഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളണം. ഓരോ സംഗീത ശൈലിക്കും അതിൻ്റേതായ മഹത്വമുണ്ട്. വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഗായത്രി അശോകൻ പറഞ്ഞു. യുവതികളുടെ ലൈംഗിക പരാതികളുടെ പശ്ചാത്തലത്തിലുള്ള വിമർശനങ്ങളുടെ നിയമപരമായ വശം അറിയില്ലെന്നും ഗായത്രി അശോകൻ കൂട്ടിച്ചേർത്തു.
നേരത്തെ, വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ പറഞ്ഞിരുന്നു. ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പ്രതികരിച്ചിരുന്നു. എന്നാൽ പരാമർശം ചർച്ചയായതോടെ അത് തിരുത്തി വേടൻ രംഗത്തെത്തി. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ് മന്ത്രിയെന്നും വേടൻ പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാർക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം നൽകുന്നതാണ് അവാർഡെന്നും വേടൻ പ്രതികരിച്ചു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് വേടൻ നേടിയത്. മഞ്ഞുമ്മൽ ബോയ്സിലെ വേടൻ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
എന്‍.പി.എസ് വാത്സല്യയില്‍ നിക്ഷേപം നടത്താം; പ്രതിമാസം നിങ്ങളുടെ കുട്ടിയുടെ പേരിൽ100 രൂപ ഇടൂ, ഹിറ്റ് സർക്കാർ പദ്ധതിയെ കുറിച്ചറിയാം….
കുട്ടികള്‍ക്കുള്ള പെന്‍ഷന്‍ സ്‌കീമായ എന്‍.പി.എസ് വാത്സല്യയില്‍ അംഗങ്ങളായ ഉപഭോക്താക്കളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഭാവിയില്‍ മക്കളുടെ ജീവിതത്തിന് അധിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത് 2024ലെ ബഡ്ജറ്റിലാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പദ്ധതിക്ക് തുടക്കമായി. മക്കള്‍ക്കായി പെന്‍ഷന്‍ പദ്ധതി രക്ഷിതാക്കള്‍ക്ക് ആരംഭിക്കാനാണ് ധനമന്ത്രി ഇതിലൂടെ അവസരമൊരുക്കിയത്.
കുട്ടി പിറന്നു വീഴുന്നതു മുതല്‍ അവര്‍ക്കായി മാതാപിതാക്കള്‍ക്കായി പെന്‍ഷന്‍ പദ്ധതി ഇതിലൂടെ ആരംഭിക്കാനാകും. പെന്‍ഷന്‍ പദ്ധതിയുടെ സാദ്ധ്യത പരമാവധി ആളുകളിലെത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പതിനെട്ട് വയസ് വരെ പ്രായമുള്ള കുട്ടികളുടെ പേരില്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ വാത്സല്യ പദ്ധതിയില്‍ അംഗമാകാന്‍ കഴിയും. ബാങ്കുകളുടെയും മറ്റ് ഏജന്‍സികളുടെയും സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി എന്‍.പി.എസ് വാത്സല്യയില്‍ നിക്ഷേപം നടത്താനാകും. കുട്ടിയ്ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നതോടെ അവരുടെ പേരിലേക്ക് പെന്‍ഷന്‍ പദ്ധതി മാറും. ജോലി ലഭിച്ചതിന് ശേഷം കുട്ടികള്‍ക്ക് ഇഷ്ടാനുസരണം പദ്ധതിയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കഴിയും.
ജനിക്കുമ്പോള്‍ തന്നെ വിരമിക്കല്‍ ആലോചിക്കാം
മക്കള്‍ ജനിക്കുമ്പോള്‍ തന്നെ അവര്‍ക്കായി വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരുക്കാനാണ് എന്‍. പി.എസ് വാത്സല്യ അവസരമൊരുക്കുന്നത്. കുഞ്ഞിന്റെ ഭാവിയിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ക്ക് ഇതിലൂടെ കഴിയുന്നു. പ്രതിമാസം കുട്ടിയുടെ വാത്സല്യ എന്‍.പി.എസ് അക്കൗണ്ടിലേക്ക് നൂറ് രൂപ മാത്രം ഇട്ടാല്‍ പോലും അവര്‍ വിരമിക്കുമ്പോള്‍ 15 ലക്ഷം രൂപയിലധികം ഫണ്ടിലുണ്ടാകും.
പ്രതിവര്‍ഷം മുടക്കേണ്ട കുറഞ്ഞ തുക 1000 രൂപ
കുട്ടിക്ക് 60 വയസാകുമ്പോള്‍ 60 ശതമാനം തുക നികുതിയില്ലാതെ പിന്‍വലിക്കാം
‘ബള്‍ട്ടി’ക്കു ശേഷം വീണ്ടും ബിഗ് ബജറ്റ് പടവുമായി ഷൈൻ!
തീയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ബള്‍ട്ടി’ക്കു ശേഷം മറ്റൊരു ബിഗ് ബജറ്റ് സിനിമയില്‍ ഷെയിന്‍ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിന്റെ ബാനറില്‍ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യുന്ന, പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയില്‍ നിഗം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.
പൂജാ റിലീസായെത്തി, സൂപ്പര്‍ഹിറ്റായി മാറിയ ആക്ഷന്‍ സിനിമയായ ‘ബള്‍ട്ടി’ നായകനടനെന്ന നിലയില്‍ ഷെയിന്‍ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. സിനിമയുടെ വന്‍വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ ഷെയിന്‍ പങ്കാളിയാകുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
കേരള- തമിഴ് പശ്ചാത്തലത്തില്‍ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. പ്രവീണ്‍ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്തുമായാണ് പ്രവീണ്‍ നാഥ് എത്തുന്നത്.
വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ കോ- ഡയറക്ടര്‍മാരായി ഷഫീക് കെ. കുഞ്ഞുമോന്‍, നവീന്‍ ബോസ്വാന്‍ എന്നിവരുമുണ്ട്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ എന്നിവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തു വരും.













