വയനാട്ടിൽ രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വിൽപ്പന നടത്താൻ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോടാണ് സംഭവമുണ്ടായിരിക്കുന്നത്. വിൽപന നടത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി. വിൽപന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.
കതകിന് മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്: കെ മുരളീധരന്‍
ലൈംഗികാരോപണം നേരിടുന്ന നടന്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാര്‍ ആരാണെന്ന് പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നോക്കാതെ നടപടി വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ക്ലേവ് നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കതകിന് മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്. സിനിമയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമ നിര്‍മാണം നടത്തണം. സജി ചെറിയാനെ പുറത്താക്കിയില്ലെങ്കില്‍ പിണറായി വിജയനെ കൊണ്ട് പോകും. വിഎസ് ചന്ദ്രശേഖരനെയും പുറത്താക്കണം,’ അദ്ദേഹം പറഞ്ഞു. കെപിസിസി ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുരളീധരന്‍ വെളിപ്പെടുത്തി.
ദളപതിയുടെ ഗോട്ടിന്റെ കേരളത്തിലെ ആദ്യ ഷോ സമയം പുറത്തുവിട്ട് ഗോകുലം മൂവീസ്
വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമി’ന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്തുവിട്ട് കേരള വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ്. പുലർച്ചെ 4 മണി മുതൽ കേരളത്തിൽ ‘ഗോട്ടി’ന്റെ പ്രദർശനം ആരംഭിക്കും. 4 മണിക്ക് സ്ക്രീനിംഗ് അനുവദിച്ചതിന് നിർമാതാക്കളായ എജിഎസ് പ്രൊഡക്ഷന് നന്ദി പറഞ്ഞുകൊണ്ടുള്ള ക്യാപ്ഷനൊപ്പമാണ് ഗോകുലം മൂവിസ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. തമിഴ് നാട്ടിൽ 9 മണി മുതലായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോ.
‘ലിയോ’ക്ക് ശേഷം ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന വിജയ് ചിത്രമാണിത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയത്. ചിത്രത്തിൽ വിജയ്‌യുടെ ഡീഏജിങ് ലുക്കിനും ഗാനങ്ങൾക്കും സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മിഷൻ ഇമ്പോസ്സിബിൾ സ്റ്റൈലിൽ ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനർ ആകും ‘ഗോട്ട്’ എന്നാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ ദിലീപ് സുബ്ബരായൻ പറഞ്ഞത്.
മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.
തുടർച്ചയായി ലൈംഗികാരോപണങ്ങൾ; മുകേഷിൻറെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎൽഎയുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇരയ്ക്കൊപ്പമെന്ന വാദം സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.
സർക്കാർ നയം സ്ത്രീപക്ഷമാണെന്നാണ് വിഷയത്തിൽ സർക്കാരിന്റെ പ്രതികരണമെന്നിരിക്കെ എംഎൽഎക്കെതിരായ ആരോപണത്തിൽ തത്ക്കാലം രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. മുൻകാലങ്ങളിൽ ലൈംഗികാരോപണങ്ങൾ നേരിട്ട പ്രതിപക്ഷ എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നതും പാർട്ടി കാരണമായി കണക്കാക്കുന്നുണ്ട്. അതേസമയം സംസ്ഥാന സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കിയേക്കുമെന്നാണ് സൂചന.
മുകേഷിനെതിരെ വീണ്ടും ആരോപണം; നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തൽ
നടനും എം.എൽ.എയുമായ മുകേഷിനെതിരെ വീണ്ടും ആരോപണം. ജൂനിയർ ആർടിസ്റ്റ് സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്നാണു വെളിപ്പെടുത്തൽ. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് കാസ്റ്റിങ് ഡയറക്ടർ വിച്ചു നേരിട്ട് ആവശ്യപ്പെട്ടെന്നും സന്ധ്യ വെളിപ്പെടുത്തി.
സുഹൃത്തായ ഒരു നടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി മുകേഷ് മോശമായി പെരുമാറുകയായിരുന്നു. കുറച്ചു വർഷം മുൻപാണു സംഭവം നടന്നത്. അന്നവർ നടനെ അടിച്ചു പുറത്താക്കുകയായിരുന്നു. സുഹൃത്ത് നേരിട്ടു പങ്കുവച്ച വിവരമാണിത്. ഇപ്പോൾ നടിയുടെ പേരു വെളിപ്പെടുത്താനാകില്ലെന്നും സന്ധ്യ പറഞ്ഞു.
സിനിമയിൽ അവസരം തരണമെങ്കിൽ അജ്ഡസ്റ്റ്‌മെന്റിനു തയാറാകണമെന്ന് കാസ്റ്റിങ് ഡയരക്ടർ വിച്ചു ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. കാസ്റ്റിങ് കൗച്ചിനു തയാറാകണമെന്നാണ് ആവശ്യം. കാസ്റ്റിങ് ഡയറക്ടർമാരും പ്രോഡക്ഷൻ കൺട്രോളർമാരുമാണ് നമ്മളെ ബന്ധപ്പെടുന്നത്. അവരുടെ ആവശ്യപ്രകാരം ഫോട്ടോയും വിവരങ്ങളുമെല്ലാം അയച്ചുകൊടുത്താൽ പിന്നീട് ചോദിക്കുന്നത് കോംപ്രമൈസിനു തയാറാണോ എന്നാണ്. എന്നാൽ, മാത്രമേ റോൾ കിട്ടുകയുള്ളൂവെന്നും ഇല്ലെങ്കിൽ വീട്ടിലിരിക്കേണ്ടിവരുമെന്നും പറയും. ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള അഭിനയത്തിനു തയാറാകണമെന്നുമെല്ലാം ആവശ്യപ്പെട്ടിരുന്നുവെന്നും സന്ധ്യ വെളിപ്പെടുത്തി.
ഇതൊരു പാഷനായി ചെയ്യുന്നതാണ്. ഇങ്ങനെ മോശമായി പെരുമാറുമ്പോൾ മന്നോട്ടുപോകാനാകാതെ ആ പാഷൻ ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. ഇവിടെ സുരക്ഷിതമായി ജോലി ചെയ്യാനും ബുദ്ധിമുട്ടാണ്. വേതനത്തിന്റെ കാര്യത്തിൽ ചൂഷണം നേരിട്ടിട്ടുണ്ട്. പറയുന്ന വേതനം തരാറില്ല. പറയുന്ന സമയത്തിലേറെ രാത്രി വൈകിയും ജോലിയെടുപ്പിക്കുകയും ചെയ്യും. ഇടനിലക്കാരായി ഇടപെടുന്ന ചിലർ പണം തട്ടുന്നു. കണ്ണൻ ദേവന്റെ പരസ്യം ചെയ്തപ്പോഴും ഇതേ അനുഭവമുണ്ടായി. വേതനത്തിന്റെ കാര്യത്തിൽ കബളിപ്പിക്കപ്പെട്ടത് നിരവധി ജൂനിയർ ആർടിസ്റ്റുകൾ പങ്കുവച്ചിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു.
ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ്! അതുവച്ച് കാശുണ്ടാക്കിക്കോളൂ, ക്ഷുഭിതനായി സുരേഷ് ഗോപി
മലയാള സിനിമയിൽ ഉയർന്നുവരുന്ന മീടൂ ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
‘‘മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.’’ – സുരേഷ് ഗോപി പറഞ്ഞു.
ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഓഫിസിൽ നിന്നിറങ്ങുമ്പോൾ ഓഫിസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണമെന്നും സുരേഷ് ഗോപിപറഞ്ഞു.
കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തിൽ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഉയർന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി മാധ്യമങ്ങളാണോ കോടതിയെന്നും ചോദിച്ചു.
ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം അടുത്ത ചിത്രവുമായി ഷാഹി കബീർ; ചിത്രീകരണം ആരംഭിച്ചു
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഡ്രാമ- ത്രില്ലർ ജോണറിലാണ് ഒരുക്കുന്നത്. കണ്ണൂർ ഇരിട്ടിയിൽ ഒറ്റ ഷെഡ്യൂളിലായി ചിത്രം പൂർത്തിയാക്കും. ഏറെ ശ്രദ്ധേയമായ ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രാജേഷ് മാധവന്‍, സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിൽ ജോൺസൺ ആണ്. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ- ദീലീപ് നാഥ്, എഡിറ്റർ- പ്രവീൺ മംഗലത്ത്, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, ചിഫ് അസോസിയേറ്റ്- ഷെല്ലി സ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷെബിർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- അഭിലാഷ് മുല്ലശ്ശേരി, പിആർഒ- എഎസ് ദിനേഷ്, സതീഷ് എരിയാളത്ത്, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ.
ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിക്കണമെന്ന് ആവശ്യം
ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ. ഇക്കാര്യം ആവശ്യപ്പെട്ട് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് ഇതുവരെ ഒരു സ്ത്രീ ഉണ്ടായിട്ടില്ല. അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യയായ ഒരു സ്ത്രീയെ നിയമിച്ചുകൊണ്ട് മാതൃക കാണിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നാണ് സ്ത്രീപക്ഷ കൂട്ടായ്മ നൽകിയ കത്തിൽ പറയുന്നത്.
‘ഇടതുപക്ഷം സ്ത്രീപക്ഷം’ എന്നത് ആലങ്കാരികമായ ഒരു മുദ്രാവാക്യമാകേണ്ടതല്ല. മലയാള ചലച്ചിത്ര ലോകത്തെ സ്ത്രീവിരുദ്ധതയും ചൂഷണവും അവസാനിപ്പിക്കുന്നതിന്റെ ആദ്യ ചുവടുവയ്പെന്ന നിലയിൽ അധ്യക്ഷ സ്ഥാനത്തേക്ക് കഴിവും പ്രതിബദ്ധതയും ജെൻഡർ സെൻസിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്നുള്ള അഭ്യർത്ഥനയാണ് സ്ത്രീപക്ഷ പ്രവർത്തകർ മുന്നോട്ട് വെയ്ക്കുന്നത്.
‘12 പേർ പീഡിപ്പിച്ചെന്ന് അന്നു പരാതി’ രേവതി സമ്പത്തിനെതിരെ ഗുരുതര ആരോപണവുമായി അഖിൽ മാരാർ
നടൻ സിദ്ദീഖിനെതിരെ പീഡന പരാതിയുമായി എത്തിയ രേവതി സമ്പത്തിനെതിരെ ഗുരുതര ആരോണവുമായി സംവിധായകൻ അഖിൽ മാരാർ. രേവതി സമ്പത്തിൽ നിന്നും നടൻ ഷിജുവിനുണ്ടായ അനുഭവമെന്ന് പറഞ്ഞുള്ള വെളിപ്പെടുത്തലിലൂടെയാണ് അഖിലിന്റെ തുറന്നുപറച്ചിൽ. 2021–ൽ നടൻ ഷിജു ഉൾപ്പടെ പന്ത്രണ്ട് പേർക്കെതിരെ പീഡന പരാതിയുമായി എത്തിയ ആളാണ് രേവതി സമ്പത്തെന്നും പരാതിയുടെ യാഥാർഥ്യമറിയാതെ ഷിജു അടക്കമുള്ളവരെ കരിവാരിത്തേക്കുന്ന നിലയിലാണ് മാധ്യമങ്ങൾ ഈ വാർത്ത നൽകിയതെന്നും അഖിൽ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
അഖിലിന്റെ വാക്കുകൾ ഇങ്ങനെ
‘വളരെ ഗുരുതരമായ ചില യാഥാർഥ്യങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഇവിടെ വന്നത്. ഇപ്പോൾ ലൈവില്‍ വരാൻ എന്നെ പ്രേരിപ്പിച്ചത് ബിഗ്ബോസില്‍ എനിക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട ഷിജു ചേട്ടനുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ്. മലയാള സിനിമയിലെന്നല്ല ഏത് മേഖലയിലായാലും ഒരു പുരുഷൻ തന്റെ അധികാരത്തിന്റെയോ സ്വാധീനത്തിന്റെയോ കരുത്ത് ഉപയോഗിച്ച് ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ നൂറ് ശതമാനം ആ പെൺകുട്ടിക്കൊപ്പം നിന്ന് ആ ചെയ്യുന്നവരെ ഏതൊക്കെ രീതിയിൽ നമുക്ക് തിരിച്ച് ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ ഞാനും ഒപ്പമുണ്ടാകും. ഹേമ കമ്മിഷൻ വിഷയുമായി ബന്ധപ്പെട്ട് കത്തിപ്പടരുന്ന വാർത്തയാണ് നടി രേവതി സമ്പത്ത് സിദ്ദീഖിനെതിരെ ഉന്നയിച്ച ഒരു പരാതി. 2021–ലാണ് ഇവർ ഈ പരാതി ആദ്യമായി ഉന്നയിക്കുന്നത്. ഞാൻ ഇപ്പോൾ എന്തുകൊണ്ടാണ് ഷിജു ചേട്ടനെ വിളിച്ചതെന്നും പറയാം. കാരണം 2021–ല്‍ ഇവർ ഈ പരാതി ഉന്നയിച്ച സമയത്ത് തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞുവന്ന പേരുകളിൽ ഒരാൾ എന്റെ പ്രിയപ്പെട്ട സുഹൃത്തും നല്ല മനുഷ്യനുമായ ഷിജു ചേട്ടന്റെ പേരായിരുന്നു.
എന്താണ് യാഥാർഥ്യം എന്നറിയാൻ വേണ്ടിയാണ് ഷിജു ചേട്ടനെ വിളിച്ച് സംസാരിച്ചത്. സത്യത്തിൽ വലിയ ഞെട്ടലാണ് ആ സംഭാഷണത്തിനു ശേഷം എനിക്കുണ്ടായത്. അതുകൊണ്ടാണ് ലൈവിൽ വന്ന് ജനങ്ങളോട് ഇത് പറയണം എന്നു വിചാരിച്ചത്. നിങ്ങളോരൊരുത്തരും ചിന്തിച്ചു നോക്കൂ, ഈ മാധ്യമങ്ങൾ നിങ്ങളുടെ മുന്നിലേക്കെത്തിക്കുന്ന പീഡന വാർത്തകളിൽ എന്താണ് നടക്കുന്നത്. ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്ന വാർത്ത വന്നാൽ കേരളത്തിലെ 99 ശതമാനം ആളുകളും ഒരു സ്ത്രീയെ പുരുഷൻ ശാരീരികമായി ഉപദ്രവിച്ചു എന്നും എഴുപത് ശതമാനം പേർ വിശ്വസിക്കുന്നത് ലൈംഗിക പീഡനം നടന്നു എന്നുമാണ്. കുറച്ചുകൂടി മനസ്സിലാക്കാൻ പറ്റുന്ന ആളുകൾ വിചാരിക്കും സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചു, അതിന്റെ അടിസ്ഥാനത്തിലാണെന്ന്. പീഡനം എന്നു വാർത്ത കൊടുക്കുന്ന മാധ്യമ പ്രവർത്തകരോടാണ് പറയുന്നത്, നിങ്ങൾ കൃത്യമായി വാർത്ത കൊടുക്കണം. ഒരു മനുഷ്യന്റെ ജീവിതം വിറ്റുകാശാക്കരുത്, അത് ആണായാലും പെണ്ണായാലും. ഇനി വിഷയത്തിലേക്കു വരാം.
2021–ൽ രേവതി സമ്പത്ത് തന്നെ ചില ആളുകൾ പീഡിപ്പിച്ചു എന്നു പറഞ്ഞ് പന്ത്രണ്ടോളം പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതു പുറത്തുവിട്ടതിനുശേഷം മൂന്ന് ദിവസം ഇവർ നിശബ്ദയായി തുടർന്നു. ഈ പെൺകുട്ടി 3 ദിവസം മിണ്ടാതിരുന്നപ്പോൾ സംഭവിച്ചത് ഈ പന്ത്രണ്ട് പേരിൽ ഒരാളുടെ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നതാണ്. ഷിജു ചേട്ടന്റെ വീട്ടിലും മാനസിക പ്രശ്നങ്ങളുണ്ടായി. ഷിജു ചേട്ടനൊരു മകളുണ്ട്, അവരുടെ മാനസിക അവസ്ഥ ആലോചിക്കണം. മൂന്ന് ദിവസത്തിനുശേഷം ഇവർ പറയുന്നു, ഇവരെ റേപ്പ് ചെയ്തതല്ലെന്ന്. ഈ സംഭവത്തെക്കുറിച്ച് ഷിജു ചേട്ടൻ പറയുന്നത്, ഭുവനേശ്വറിൽ ഒരു ചെറിയ സിനിമയുടെ ഷൂട്ട് നടക്കുന്നു. താരങ്ങൾ ഉൾപ്പടെ താമസിക്കുന്നത് ചെറിയ സെറ്റപ്പിലുള്ള ലോഡ്ജ്. ഒരു പൊലീസ് ഓഫിസറുടെ വേഷം ചെയ്യാനാണ് രേവതി സമ്പത്ത് അവിടെ വരുന്നത്. സംവിധായകൻ രാജേഷ് ടച്ച്റിവർ ആണ്. രേവതി വന്ന ദിവസം മുതല്‍ ഓരോ കാര്യങ്ങൾ പറഞ്ഞ് സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഹിന്ദി നടൻ കുൽക്കർണി മാത്രമാണ് അവിടെ സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നത്. അതേ ഹോട്ടലില്‍ തന്നെ ഇവർക്കും താമസിക്കണം എന്നു പറഞ്ഞ് ഷൂട്ട് മുടക്കത്തക്ക രീതിയിൽ ബുദ്ധിമുട്ടിച്ചു.
ഒരു സീനിയർ നടന്‍ എന്ന നിലയിൽ താൻ പോയി ഇവരോട് സംസാരിക്കാം എന്ന് ഷിജു ചേട്ടൻ വിചാരിച്ചു. അങ്ങനെ എല്ലാവരും കൂടെ ഇരുന്ന സമയത്ത് ഷിജു ചേട്ടൻ ഇവരോട് കാര്യങ്ങൾ പറഞ്ഞു. അതെല്ലാം കേട്ടുകഴിഞ്ഞതിനുശേഷം ഷിജു ചേട്ടനോട് തിരിച്ച് ഇയാൾ ആരാണ് ഇതൊക്കെ പറയാൻ എന്നു രേവതി തിരിച്ചു ചോദിച്ചു. അദ്ദേഹത്തെ അപമാനിച്ചു എന്ന തോന്നൽ വന്നതുകൊണ്ട് ക്ഷുഭിതനായി ഗെറ്റ് ഔട്ട് പറയുകയും അതിനൊപ്പം ഒരു മോശം വാക്ക് പ്രയോഗിക്കുകയും ചെയ്തു. സീനിയർ ആക്ടർ ആയ നടനെ വളരെ മോശമായ രീതിയിൽ പ്രതികരിച്ചപ്പോൾ സ്വാഭാവിക രീതിയിൽ അദ്ദേഹവും തിരിച്ചു പറഞ്ഞു. ഇതാണ് ഷിജു ചേട്ടൻ നടത്തിയ ആദ്യ ‘പീഡനം’. ഇനി രണ്ടാമത്തെ ‘പീഡനം’ പറയാം. ഈ സിനിമയുടെ സംവിധായകനായ രാജേഷ് ടച്ച്റിവർ, ഷിജു ചേട്ടന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ദേഷ്യപ്പെടുമ്പോൾ തെറി വിളിക്കുന്ന ഒരാളാണ്. അങ്ങനെ അദ്ദേഹത്തിനെതിരെയും പീഡനം. ഒരുദിവസം സെറ്റിൽ ഷിജു ചേട്ടൻ റൂമിൽ നിന്നും ഇറങ്ങി വരുന്ന സമയത്ത് രേവതി കരഞ്ഞുകൊണ്ടിരിക്കുന്നു. ഷിജു ചേട്ടൻ അത് ശ്രദ്ധിച്ചില്ല, നടന്നുപോയി. ഇത് രണ്ടാമത്തെ പീഡനം. ഒരു സ്ത്രീ കരഞ്ഞുകൊണ്ടിരുന്നപ്പോൾ ചോദിച്ചില്ല എന്നതാണ് രണ്ടാമത്തെ പീഡനം.
ഇത് എന്താണെന്ന് ഒരൊറ്റ മാധ്യമങ്ങളും കൃത്യമായി ആരും അന്വേഷിച്ചിട്ടില്ല. ഇവർ ഫെയ്സ്ബുക്കിലൊരു പോസ്റ്റ് ഇടുന്നു. പന്ത്രണ്ട് പേർ ഇവരെ പീഡിപ്പിച്ചു എന്നു പറഞ്ഞ് ലിസ്റ്റ് കൊടുക്കുന്നു. ഈ പന്ത്രണ്ട് പേർ പല ഘട്ടങ്ങളിലായി പല രീതിയിൽ ഇവരെ മാനസികമായോ വാക്കുകളായോ ഉപദ്രവിച്ചതാണോ ഇല്ലയോ എന്ന് മനസ്സില്ലാക്കാതെ പീഡിപ്പിച്ചു എന്നുപറഞ്ഞ് വാർത്ത കൊടുത്ത സമയത്ത് ഇതൊന്നും അന്വേഷിക്കാതെ മാധ്യമങ്ങൾ അവരുടേതായ രീതിയിൽ തോന്നിയ രീതിയിൽ എഴുതിവിടുന്നു. യഥാർഥത്തിൽ കേരളത്തിൽ വലിയ രീതിയിൽ ശാരീരിക ഉപദ്രവം ഏൽക്കുന്ന പെൺകുട്ടിക്കു പോലും ഇത്തരക്കാർ വലിയ ദ്രോഹമാണ് ചെയ്യുന്നത്. എന്താണ് പീഡനം എന്നത് മാധ്യമങ്ങൾ പറയുന്നില്ല. ഒരാൾ തെറിവിളിച്ചത് വരെ ഇവിടെ പീഡനമാണ്. കേൾക്കുന്ന ആളുകൾ എന്താണ് ചിന്തിക്കുന്നത്. ഞാൻ പുരുഷനു വേണ്ടിയല്ല പറയുന്നത്. കേൾക്കുന്ന സ്ത്രീകൾ ആലോചിക്കുക, നിങ്ങൾക്കും ഭർത്താവും അച്ഛനും സഹോദരനുമുണ്ട്. അവർക്കൊരു ജീവിതം ഉണ്ട്.
ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം, രേവതി സമ്പത്ത് എന്നു പറയുന്ന ഈ നടി ചൈനയിൽ എംബിബിഎസ് പഠിക്കാൻ പോയ സമയത്ത് തന്റെ സഹപാഠിയുടെ നഗ്നവിഡിയോ പകര്‍ത്തിയതിന്റെ പേരിൽ ഇവരെ ആ കോളജിൽ നിന്നു പുറത്താക്കിയതാണ്. ഇതൊക്കെ 2021–ൽ വന്ന കാര്യങ്ങളാണ്. സിദ്ദീഖിന്റെ ഭാഗത്തുനിന്നും ശാരീരിക ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ‘അമ്മ’യിൽ നിന്നു മാറുക മാത്രമല്ല ജയിലിൽ പോയി കിടക്കണം. പക്ഷേ ഇതിന്റെ യാഥാർഥ്യം കൂടി മനസ്സിലാക്കണം. സഹപാഠിയുടെ നഗ്നദൃശ്യം പകർത്തിയതിന്റെ പേരിൽ കോളജിൽ നിന്നു പുറത്താക്കപ്പെട്ട ഒരു നടി വന്നിരുന്നാണ് ഇത് പറയുന്നതെന്നും ആലോചിക്കുക. പീഡനം, പീഡനം എന്നാരോപിക്കുമ്പോൾ അത് നേരിടുന്ന പുരുഷനും ഒരു ജീവിതമുണ്ടെന്ന് മനസ്സിലാക്കുക. ഇവർ ആരോപണം ഉന്നയിച്ച ചെറുപ്പക്കാരന്റെ ഭാര്യ ഈ വാർത്തയുടെ സത്യാവസ്ഥ അറിയുന്നതിനു മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്ത് തെമ്മാടിത്തരമാണ് ഇത്തരക്കാർ കാട്ടിക്കൂട്ടുന്നത്.
ഒരു പെൺകുട്ടിക്ക് നീതി കേരളത്തിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ ആരാണ് തടസ്സം നിൽക്കുന്നത്. ഇവിടെ ഗവണ്‍മെന്റ് ഉണ്ട്, നിയമ സംവിധാനങ്ങളുണ്ട്. നിയമസംവിധാനങ്ങളുടെ പുറകെ ഇത് പറഞ്ഞുകഴിഞ്ഞാൽ സിനിമയിൽ നിന്നും ഞങ്ങളെ മാറ്റി നിർത്തും എന്നു പറഞ്ഞ് ഇല്ലാക്കഥകൾ പ്രചരിപ്പിക്കാന്‍ നടക്കരുത്. മലയാള സിനിമ ശുദ്ധമാണെന്നോ നല്ലതാണെന്നോ അല്ല പറയുന്നത്. ഒരുപാട് പെൺകുട്ടികൾക്ക് മോശം അനുഭവങ്ങളും സമീപനങ്ങളും ഉണ്ടായിട്ടുള്ള മേഖലയാണ് മലയാള സിനിമ. അവർ നിയമനടപടിയുമായി മുന്നോട്ടുപോകുക. ആ പരാതി സ്വീകരിക്കാൻ ഗവൺമെന്റും തയാറാകുക. മാധ്യമങ്ങൾക്ക് അല്‍പം മാന്യതായാകാം. മനുഷ്യനാണെന്ന പരിഗണ പുരുഷന്മാർക്കു കൊടുക്കാം.’
മറുപടിയുണ്ടെങ്കിൽ അത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക’: ധർമജനെ തള്ളി വി.ഡി.സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ അവതാരകയോട് ക്ഷോഭിച്ച നടന്‍ ധർമജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുതരമായ തെറ്റാണ് ധർമജൻ ബോൾഗാട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സതീശൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ധർമജൻ. എന്നാൽ ധർമജന്‍ കോൺഗ്രസ് അംഗമല്ലെന്നും സതീശൻ പറഞ്ഞു.
‘‘മാധ്യമപ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച നടപടി അംഗീകരിക്കാൻ കഴിയില്ല. നീതി നിഷേധിക്കപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്ന കാര്യങ്ങളിൽ പ്രതിപക്ഷവും മാധ്യമങ്ങളുെമാക്കെ ഒരേ ജോലിയാണ് ചെയ്യുന്നത്. അതിനു വേണ്ടിയാണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരെ അപമാനിച്ച് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുകയാണ് വേണ്ടത്’’–സതീശൻ പറഞ്ഞു.
സിപിഎമ്മിനെപ്പോലെ തെറ്റിനെ ന്യായീകരിക്കുന്നില്ല. തെറ്റുകൾ ചെയ്യുന്നവരെ തള്ളിപ്പറയും. തന്റെ മണ്ഡലത്തിലാണ് ധർമജൻ താമസിക്കുന്നത്. ഇക്കാര്യമറിഞ്ഞതിനു ശേഷം ധർമജനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.