കൊച്ചി: നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്കൊപ്പം നിന്നാൽ അടിക്കും എന്നാണ് ഫോൺ മുഖേന ലഭിച്ച അജ്ഞാത ഭീഷണി. ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചു കൊണ്ട് വന്ന കോളിൽ മലയാളത്തിലെ നടന്മാർക്കെതിരെ പറഞ്ഞാൽ മർദിക്കും എന്നായിരുന്നു ഭീഷണി ഉയര്‍ത്തിയത്. നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തിൽ സൈബര്‍ പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താറുള്ള ആളാണ് ഭാഗ്യ ലക്ഷ്മി.
തുളസീദാസ് മൂന്നുദിവസം മുറിയുടെ വാതിലില്‍മുട്ടി, അരോമ മോഹനില്‍നിന്നും മോശം അനുഭവം; വെളിപ്പെടുത്തലുമായി ഗീത വിജയന്‍
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് നിരവധി വെളിപ്പെടുത്തലുകളാണ് സിനിമാ മേഖലയിലെ പ്രമുഖരെ അടക്കം തേടി എത്തിയിരിക്കുന്നത്. സിനിമ നടി – നടന്മാരുടെ സംഘടനയായ അമ്മയിലെ പ്രധാന ഭാരവാഹികൾ പോലും ആരോപണങ്ങളിൽ കുടുങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. സിദ്ദിക്കും, മുകേഷും ജയസൂര്യയും ബാബുരാജും മണിയൻപിള്ള രാജുവും റിയാസ് ഖാനും, സുധീഷും മുതിർന്ന സംവിധായകൻ രഞ്ജിത്തുമെല്ലാം ഇതിനോടകം പരാതികളിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന നടി ഗീതാ വിജയനും.
തനിക്കും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അപ്പോൾ അനന്തരഫലങ്ങൾ നോക്കാതെ പ്രതികരിച്ചതിന്റെ പേരിൽ പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നും നടി പറഞ്ഞു. നടി ശ്രീദേവികയ്ക്ക് സംവിധായകന്‍ തുളസീദാസില്‍ നിന്ന് മോശം അനുഭവമുണ്ടായതുപോലെ തനിക്കും ഉണ്ടായിട്ടുണ്ടെന്നും ചാഞ്ചാട്ടം സിനിമയുടെ ചിത്രീകരണത്തിനിടെ തുളസീദാസ് മൂന്ന് ദിവസം ഹോട്ടല്‍മുറിയുടെ കോളിങ് ബെല്ലടിക്കുകയും മൂന്നാമത്തെ ദിവസം വാതില്‍ തുറന്ന് ശക്തമായി പ്രതികരിച്ചതുകൊണ്ട് അയാള്‍ മടങ്ങിപ്പോകുകയും ചെയ്തതായും ഗീത വിജയന്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍നിന്ന് പുറത്താക്കുമെന്ന് തുളസീദാസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. അരോമ മോഹനില്‍ നിന്നും മോശം അനുഭവമുണ്ടായതായും ഗീത വിജയന്‍ വെളിപ്പെടുത്തി.
‘അമ്മ അടിക്കാറുണ്ടായിരുന്നു’ വീട്ടിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് അസം പെൺകുട്ടി
കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യം കാണിച്ചില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടിയെ വിശദമായി കേട്ടുവെന്നും അമ്മ കുട്ടിയെ അടിക്കാറുണ്ടായിരുന്നുവെന്നും സിഡബ്ല്യുസി അറിയിച്ചു. കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ ഷാനിബാ ബിഗം പറഞ്ഞു.
കുട്ടിയെ വിശദമായി കേട്ടു. അമ്മ കുട്ടിയെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്നും അടിക്കുമായിരുന്നെന്നും കുട്ടി പറഞ്ഞതായി സിഡബ്ല്യുസി. ഇതിൽ മനംനൊന്താണ് വീട് വിട്ടിറങ്ങിയതെന്നും വീട്ടുകാരുടെ കൂടെ പോകണ്ട എന്ന നിലപാടിലാണ് കുട്ടിയുള്ളതെന്നും സിഡബ്ല്യുസി അറിയിച്ചു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. കുട്ടിയെ കൗൺസിലിങ് സെന്ററിലേക്ക് മാറ്റും. കൗൺസിലിങ്ങിന് ശേഷം മാതാപിതാക്കളുടെ കൂടെ വിടണോയെന്ന് തീരുമാനിക്കും.
കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ ചൊവ്വാഴ്ച രാവിലെയാണ് കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിശാഖപട്ടണത്ത് വെച്ച് കുട്ടിയെ കണ്ടെത്തിയത്.
‘മോളെ കൊണ്ടുവിട്ട്, നാളെ രാവിലെ വന്നുവിളിച്ചുകൊള്ളാം’ എന്ന് പറയുന്ന അമ്മമാരുണ്ട്! പക്ഷേ ഹേമ കമ്മീഷനിൽ മൊഴി നൽകിയ നടി ഞാനല്ല: ശ്രുതി
കാസ്റ്റിംഗ് കൗചിനെ കുറിച്ച് ഹേമ കമ്മീഷനിൽ മൊഴി നൽകിയ ആ നടി താനല്ലെന്ന് വെളിപ്പെടുത്തി ശ്രുതി രജനികാന്ത്. ഒരു സ്വകാര്യം മാധ്യമത്തിന് മുൻപ് ശ്രുതി നൽകിയ ഇന്റർവ്യൂവിൽ മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ട് എന്നും അവസരത്തിനായി ഇത്തരം ലൈംഗിക കെണികളിലേക്ക് സ്വന്തം മക്കളെ തന്നെ തള്ളി വിടുന്ന അമ്മമാരും ഉണ്ടെന്നും ശ്രുതി അഭിപ്രായപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സമാന വിഷയം ഉയർത്തിക്കാട്ടി കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ നടി ഇതോടെ ശ്രുതി ആണെന്ന് പലരും ഉറപ്പിക്കുകയും പ്രചരിപ്പിക്കുകയും ആയിരുന്നു. പഴയ വീഡിയോയും ഇതോടെ വൈറൽ ആയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി.
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് സംവിധാനം എത്ര ഇല്ലെന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണെന്നും പക്ഷേ ഹേമ കമ്മീഷനിൽ മൊഴികൊടുത്ത ആ നടി താൻ അല്ലെന്നും തനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യങ്ങൾ മുൻപ് പറഞ്ഞതാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്നും നടി വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായി ഇത്തരം അനുഭവങ്ങൾ ഇല്ലെന്നും ഉണ്ടെങ്കിൽ പേരുൾപ്പെടെ പുറത്ത് വിടുമെന്നും കാസ്റ്റിംഗ് കൗച്ച് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത് നോ പറയാത്തത് കൊണ്ടാണെന്നും നടി ചൂണ്ടിക്കാട്ടി.
പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധങ്ങൾക്ക് പോകുന്നത് എന്തുമാകട്ടെ. പക്ഷേ അവസരത്തിനായി അമ്മ തന്നെ മോളെ കൊണ്ടുവിട്ട് പിറ്റേന്ന് തിരിച്ചുകൊണ്ടു പൊയ്ക്കോളാം, തനിക്ക് അതിലൊന്നും കുഴപ്പമില്ല എന്ന രീതിയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. അവരെയൊന്നും അമ്മയൊന്നും പോലും പറയാൻ കഴിയില്ല. ഈ അനുഭവമാണ് താൻ തുറന്നു പറഞ്ഞതെന്നും എന്നാൽ ഹേമ കമ്മീഷനിലും ഇതേ പരാമർശം വന്നതോടെ ആളുകൾ കണക്ട് ചെയ്തു ചിന്തിച്ചതാണെന്നും നടി വ്യക്തമാക്കി. കൂടെ കിടന്നാലെ അവസരം കിട്ടു, ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും അത് കണ്ടില്ലെന്ന് വച്ചാല്‍ മതി, രണ്ട് മൂന്ന് തവണ കെട്ടിപ്പിടിക്കുമായിരിക്കും, ഉമ്മ തരുമായിരിക്കും എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. അതിലല്ല നമ്മുടെ കഴിവിനെയോ നമ്മൾ ചെയ്യാൻ പോകുന്ന ക്യാരക്ടറിനെയോ അളക്കേണ്ടത്. അതുകൊണ്ടാണ് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് വ്യക്തിപരമായി അറിയാവുന്ന സംഭവത്തെ കുറിച്ച് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞതെന്നും നടി പറഞ്ഞു.
ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്
തനിക്കെതിരെ ലൈംഗിക പീഡനാരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയ സംഭവത്തിൽ നടിക്കെതിരെ പരാതിയുമായി സിദ്ദിഖ്. പ്രായപൂർത്തി ആകും മുമ്പ് താൻ മോശമായി പെരുമാറി എന്നായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തൽ, എന്നാൽ ചൈനയിലെ പഠനം പാതിവഴിയിൽ ആക്കി മടങ്ങിയ പെൺകുട്ടിയെ താൻ കാണുമ്പോൾ അവർക്ക് പ്രായപൂർത്തിയായിട്ടുണ്ട് എന്നാണ് സിദ്ദിഖിന്റെ പരാതിയിൽ പറയുന്നത്.
പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നുള്ള തരത്തിലുള്ള സൂചനയും സിദ്ദിഖ് പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ചൈനയിൽ മെഡിസിന് പഠിക്കുമ്പോൾ സഹപാഠിയുടെ നഗ്നചിത്രം എടുത്തു എന്ന ആരോപണം ഒരു ഫാഷൻ കോഡിനേറ്റർ വഴി കേട്ടിട്ടുണ്ട് എന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് ഉന്നയിക്കുന്നത്. തന്റെയും അമ്മ സംഘടനയുടെയും പേര് കളങ്കപ്പെടുത്തുകയാണ് പരാതിയുടെ ലക്ഷ്യം എന്നും സിദ്ദിഖ് കുറ്റപ്പെടുത്തുന്നു.
മലയാള സിനിമ മേഖലക്കെതിരെ നടക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. വ്യാജപ്രചരണത്തിനായി രേവതി സമ്പത്തിനെയും ചിലർ ഉപയോഗിക്കുകയായിരുന്നു. ഡബ്ല്യുസിസിയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ആരോപണമുന്നയിച്ച് രംഗത്തെത്തിയതിനുശേഷം മാത്രമാണ് നടിക്ക് ഇത്ര ശ്രദ്ധ കിട്ടിയതെന്നും സിദ്ദിഖ് ആരോപിച്ചു.
ബാബുരാജും ഇത്തരക്കാരനോ? വീട്ടിലേക്ക് വിളിച്ചവരുത്തി ബലാത്സംഗം ചെയ്‌തെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്
കൊച്ചി: ചലച്ചിത്ര താരം ബാബുരാജ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ബാബു രാജ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് താന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. യോഗ്യതയുള്ളവര്‍ അമ്മയുടെ നേതൃത്വ പദവിയിലേക്ക് എത്തട്ടേയെന്നും യുവതി വ്യക്തമാക്കി.
വെളിപ്പെടുത്തലിന്റെ പൂര്‍ണ രൂപം
ഒരു കാലത്ത് താന്‍ ബാബു രാജിനെ സഹോദരനെ പോലെ താന്‍ വിശ്വസിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വരുന്നത്. നടന്‍ ബാബുരാജ് തന്നെ സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് ആളുകള്‍ ഉണ്ട്. അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ റോള്‍ തിരഞ്ഞെടുക്കാം എന്നായിരുന്നു ബാബുരാജ് പറഞ്ഞത്.
വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല, ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തിനകം എല്ലാവരും എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്. തനിക്ക് വിശ്രമിക്കാനായി വീടിന്റെ താഴത്തെ നിലയില്‍ ഒരു റൂം തന്നു. ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍ താന്‍ റൂം തുറന്നു.ഈ സമയത്ത് ബാബുരാജ് റൂമിലേക്ക് കയറിവന്നു. മോശമായി സംസാരിക്കുകയും കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിറ്റേ ദിവസം മാത്രമാണ് തനിക്ക് ആ വീട്ടില്‍ നിന്ന് പോരാന്‍ കഴിഞ്ഞത്. തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായി. വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ തുറന്നു സംസാരിക്കാനാകില്ല.
ദുല്‍ഖര്‍ സല്‍മാന്റെ നായികയാക്കാം എന്ന് പറഞ്ഞുവരെ തന്നെ പ്രൊഡ്യൂസര്‍മാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. പ്രയോജനം ഉണ്ടാകില്ല എന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ സിനിമാമേഖലയില്‍ ആരോടും ഇത് പറഞ്ഞില്ല. തന്റെ അനുഭങ്ങള്‍ നിലവിലെ മലപ്പുറം എസ്പി ശശിധരനുമായി പങ്കുവെച്ചിരുന്നു. അദ്ദേഹം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മൂലം സാധിച്ചില്ല. സിനിമാ മേഖലയിലേക്ക് വരുന്നവര്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാകുന്നുണ്ട്. ഈ മേഖലയില്‍ ലഹരിയുടെ ഉപയോഗവും വ്യാപകമായുണ്ട്. ഇക്കാര്യങ്ങള്‍ ഏത് അന്വേഷണ ഏജന്‍സിക്കു മുമ്പിലും മൊഴി നല്‍കാനും താന്‍ തയ്യാറാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
സിനിമാനയ രൂപീകരണ സമിതിയിൽ ആരോപണവിധേയനായ നടൻ മുകേഷും
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സിനിമാനയ രൂപീകരണ സമിതിയിൽ ആരോപണവിധേയനായ നടൻ മുകേഷും. പത്തംഗ സമിതിയാണ് രൂപീകരിച്ചത്. ഷാജി എൻ കരുൺ ആണ് സമിതി ചെയർമാൻ. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ.
മുകേഷിന് പുറമെ മഞ്ജു വാര്യർ, ബി. ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങൾ. സംസ്ഥാന സർക്കാറിന്റെ സിനാമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്.
അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് നടി മിനു ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഇന്നസെന്റിന്റെ നിർദേശപ്രകാരം അമ്മ അംഗത്വത്തിന് ശ്രമിച്ചെങ്കിലും താൻ അറിയാതെ ഒന്നും നടക്കില്ലെന്ന് മുകേഷ് വിളിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചുവെന്നും മിനി വെളിപ്പെടുത്തിയിരുന്നു എന്നുമായിരുന്നു മിന്നുവിന്റെ ആരോപണം.
ആൾക്കാർ ഇങ്ങനെ വന്നോണ്ടിരിക്കും! അവസരം ചോദിച്ച് കിട്ടാത്തവരും ഉണ്ടാകാം; കൃത്യമായ അന്വേഷണം വേണം; മണിയന്‍പിള്ള രാജു
മലയാള സിനിമ മേഖലയിൽ തനിക്കെതിരെ അടക്കം ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളിൽ പ്രതികരിച്ച് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. ഇനിയും പല വെളിപ്പെടുത്തലുകളും അതിനു പിന്നിൽ പല താല്പര്യങ്ങളും ഉണ്ടാകും. ചിലർ പണത്തിനുവേണ്ടിയും ഇറങ്ങിപ്പുറപ്പെടുമെന്നും എന്നാൽ ആരോപണ വിധേയരിൽ ഇതിൽ ഉൾപ്പെടാത്തവരും ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി.
ആരോപണം ഉന്നയിക്കുന്നവരിൽ പൈസ അടിക്കാൻ എത്തുന്നവരും, അവസരം ചോദിച്ച് കിട്ടാതിരുന്നവരും ഉണ്ടാകും. അതുകൊണ്ടുതന്നെ വിഷയത്തിൽ കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അല്ലെങ്കിൽ ആളുകൾ ഇനിയും വന്നുകൊണ്ടിരിക്കും. ഡബ്‌ള്യൂ.സി.സി പറഞ്ഞത് വളരെ ശരിയാണെന്നും കൃത്യമായ അന്വേഷണം ആവശ്യമുണ്ട് എന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
അതേസമയം അമ്മ താര സംഘടനയുടെ സ്ഥാപക അംഗം കൂടിയായിരുന്നു താനെന്നും, കഴിഞ്ഞ കമ്മിറ്റിയിൽ വരെ വൈസ് പ്രസിഡണ്ട് ഉണ്ടായിരുന്നത് കൊണ്ട് തന്നെ മെമ്പർഷിപ്പിന് വേണ്ടി പൈസ വാങ്ങിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
പോക്‌സോയെങ്കിൽ പരാതിയില്ലാതെയും കേസ്; ഹേമാ കമ്മിറ്റിക്ക് നൽകിയ മൊഴികളും അന്വേഷണ പരിധിയിൽ
നടിമാരുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും പരിശോധിക്കും. കമ്മിറ്റിക്ക് മൊഴി നൽകിയവരെ പൊലീസ് സംഘം കാണും. വനിതാ ഉദ്യോഗസ്ഥർ ഇവരുടെ മൊഴി രേഖപ്പെടുത്തും. പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും.
ജസ്റ്റിസ് ഹേമയിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. പോക്‌സോ കുറ്റമാണെങ്കിൽ പരാതിയില്ലാതെയും കേസെടുക്കും. പോക്‌സോ വകുപ്പിൽ വരുന്ന വെളിപ്പെടുത്തലുകൾ ഗൗരവമായി പരിഗണിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രത്യേക അന്വേഷണസംഘം നാളെ യോഗം ചേരും. അതിന് ശേഷം അന്വേഷണം സംബന്ധിച്ച് കൂടുതൽ തീരുമാനമുണ്ടാവും.
നിലവിൽ വെളിപ്പെടുത്തൽ നടത്തിയവരിൽ എത്ര പേർ പരാതി നൽകുമെന്നതാണ് പൊലീസിനെ കുഴക്കുന്നത്. ആരോപണങ്ങളിൽ കേസെടുത്താൽ അത് കോടതിയിൽ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ പരാതി ഉന്നയിച്ചവരെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ സന്ദർശിച്ച് വിവരങ്ങൾ തേടും. പരാതി നൽകുന്നില്ലെങ്കിൽ അതിന് എന്താണ് തടസ്സമെന്നും അന്വേഷിക്കും.
മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു; നടന്‍മാര്‍ക്കെതിരേ ആരോപണവുമായി നടി
കൊച്ചി: പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീര്‍ ആരോപിച്ചു. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നും മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്.
മണിയന്‍ പിള്ളരാജുവിനെ കുറിച്ച് മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു ആരോപിച്ചു.
അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി- മിനു പറയുന്നു.