പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണ്. ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമായും കല്‍ക്കി ആകെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. കല്‍ക്കി ഇന്ത്യയില്‍ നിന്ന് 766.3 കോടി രൂപയിലധികം ആകെ നേടി മുന്നേറുമ്പോള്‍ ഒടിടി റിലീസ് ഓഗസ്റ്റ് 23ന് പ്രഖ്യാപിച്ചതൊന്നും കളക്ഷനെ ബാധിക്കുന്നില്ല.നിലവില്‍ തെന്നിന്ത്യയില്‍ കല്‍ക്കിക്ക് മുന്നില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ബാഹുബലി രണ്ട് ആഗോളതലത്തില്‍ 1820 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. ആര്‍ആര്‍ആര്‍ ആകട്ടെ ആകെ 1,389.31 കോടി രൂപയും നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെജിഎഫ് രണ്ട് ആഗോളതലത്തില്‍ 1250 കോടി രൂപയോളമാണ് നേടിയിരിക്കുന്നത്.ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പ് ഉണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
മമ്മൂട്ടിയും ‘കുറുപ്പി’ന്റെ കഥാകൃത്തും ഒന്നിക്കുന്നു; മാസ്സായിരിക്കണേ പടച്ചോനെയെന്ന് പ്രേക്ഷകർ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തുന്ന ആളാണ് മെഗാസ്റ്റാർ മമ്മൂട്ടി. അതുകൊണ്ടുതന്നെ പ്രതീക്ഷഭാരവുമായി തിയേറ്ററിൽ എത്തുന്ന പ്രേക്ഷകനെ തെല്ലും നിരാശരാക്കാത്ത തിരഞ്ഞെടുപ്പുകൾ ആയിരുന്നു സിനിമയിൽ നടൻ ഈയടുത്ത് നടത്തിയതൊക്കെയും. നൻപകൽ നേരത്ത് മയക്കവും, റോഷാക്കും, കാതലും,ടർബോയും, കണ്ണൂർ സ്ക്വാഡുമൊക്കെ നടൻ എന്ന രീതിയിൽ പാൻ ഇന്ത്യ തലത്തിൽ തന്നെ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ നേടിക്കൊടുത്ത പടങ്ങളാണ്. പുതുമുഖ സംവിധായകരോട് വലിയ അനുഭാവം പുലർത്തുന്ന പരീക്ഷണ സിനിമകളെ സ്വാഗതം ചെയ്യുന്ന സീനിയർ നടൻ എന്ന് വിശേഷണം കൂടിയുണ്ട് മമ്മൂട്ടിക്ക്.
ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തകളാണ് വരുന്നത്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി നായകനാകുമെന്നാണ് പുതിയ റിപ്പോർട്ട്. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക. ഒക്ടോബറിൽ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ.
അതേസമയം മമ്മൂട്ടി ഇപ്പോൾ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയിക്കുന്നത്. കോമഡി ത്രില്ലർ ഴോണറിൽ കഥ പറയുന്ന ഈ സിനിമയിൽ പ്രൈവറ്റ് ഡിറ്റക്ടീവായിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോർട്ട്. സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്‍ലെക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കി. മമ്മൂട്ടി ഈ കഥാപാത്രത്തിന് യോജിച്ചതെന്ന് പറഞ്ഞതും നിർദ്ദേശിച്ചതും സംവിധായകനാണെന്നും നീരജ് വ്യക്തമാക്കി.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷംരൂപ വീതം ധനസഹായം
തിരുവനന്തപുരം: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് എടുക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ദുരിത ബാധിതര്‍ക്ക് വാടക വീട്ടിലേക്ക് മാറാന്‍ പ്രതിമാസം 6,000 രൂപ വീതം വാടക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബന്ധുവീട്ടിലേക്ക് താമസം മാറുന്നവര്‍ക്കും ഈ തുക കിട്ടും. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൂര്‍ണമായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാറുന്നവര്‍ക്കും ഈ തുക ലഭിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിക്കുക.
ഓണത്തിന് ലാലേട്ടന്റെ ബറോസില്ല; ടൊവിനോ, ദുൽഖർ പടങ്ങൾ അടിച്ചു കേറുമോ? അതോ വിജയ് പടം കലക്ഷൻ തൂക്കുമോ?
ഓണക്കാലത്ത് ഇറങ്ങുന്ന സിനിമകൾക്ക് വലിയ പ്രത്യേകതകളുണ്ട്. കുടുംബ പ്രേക്ഷകർ അവധിക്കാലം സിനിമാസ്വാദനത്തിനും കൂടി മാറ്റിവയ്ക്കുന്ന കാലം കൂടിയായതിനാൽ ആ സമയത്ത് ഇറങ്ങുന്ന സിനിമകൾക്ക് വലിയ പ്രതീക്ഷഭാരമുണ്ട്. ഇത്തരത്തിൽ ഓണത്തോട് അനുബന്ധിച്ച് ഒരുപിടി സിനിമകൾ തിയറ്ററിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മോളിവുഡ്. മുൻകൂട്ടി റിലീസ് പ്രഖ്യാപിച്ച സിനിമകളും പ്രദർശനത്തിന് ഒരുങ്ങുന്ന സിനിമകളും ഇക്കൂട്ടത്തിൽ ഉണ്ട്.
ഓണം റിലീസ് ആയി എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ച സിനിമയാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രം സെപ്റ്റംബർ 12ന് തിയറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ റിലീസിങ് തിയതിയിൽ മാറ്റം വരുത്തിയെന്നും ഒക്ടോബറിലാകും ബറോസ് തിയറ്ററിൽ എത്തുക എന്നുമാണ് അനൗദ്യോഗിക വിവരം. വൈകാതെ ഇതിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
അജയന്റെ രണ്ടാം മോഷണം ആണ് ഓണത്തിന് എത്തുന്ന മറ്റൊരു മലയാള ചിത്രം. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാൽ ആണ്. നേരത്തെ ഓണത്തിന് എആർഎം റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവന്നത്. എന്നാൽ റിലീസ് തിയതി അറിയിച്ചിട്ടില്ല. ടൊവിനോ ത്രിബിൾ റോളിൽ എത്തുന്ന ചിത്രം പൂർണമായും ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്. വിജയ് നായികനായി എത്തുന്ന ഗോട്ട് ആണ് മറ്റൊരു സിനിമ. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബറിൽ റിലീസ് ചെയ്യുന്നതിനാൽ മറ്റ് മലയാള സിനിമകൾക്ക് വലിയൊരു എതിരാളി കൂടിയാകും ഗോട്ട് എന്നാണ് വിലയിരുത്തലുകൾ. ലക്കി ഭാസ്കർ ആണ് മറ്റൊരു സിനിമ. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യും. വെങ്ക് അട്‍ലൂരി ആണ് ഈ തെലുങ്ക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം, ബസൂക്കയാണ് ഓണത്തിന് റിലീസ് ചെയ്യുമെന്ന് കരുതപ്പെടുന്ന മറ്റൊരു സിനിമ. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നാളെ ഈ മമ്മൂട്ടി ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യും. ടീസറിനൊപ്പം ബസൂക്ക റിലീസ് തിയതി ഉണ്ടാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. മുകളിൽ പറഞ്ഞ സിനിമകൾക്ക് ഒപ്പം വേറെയും സിനിമകൾ ഓണം റിലീസായി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.
കരുതിയിരിക്കുക! സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് റായൽസീമ മുതൽ കോമോറിൻ തീരം വരെയായി ന്യൂനമർദ്ദപാത്തി സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്.
വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റി പാർപ്പിച്ചു. തൃക്കൈപ്പറ്റ സ്കൂളിൽ ആണ് ക്യാമ്പ്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാര ചടങ്ങുകൾ ഇന്ന് നടത്തും. കാണാതായവർക്കുള്ള തെരച്ചിൽ തുടരും. വിദഗ്ദ്ധ സംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്.
ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന?സ്ഥിരീകരിച്ച് വിഐ സിഇഒ
സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവോടെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുകയാണ് വോഡഫോണ്‍ ഐഡിയ (വിഐ) സിഇഒ അക്ഷയ മൂന്ദ്ര. കമ്പനിക്ക് ഉപഭോക്താക്കളെ നഷ്‌ടമാകുന്നത് തുടരുകയാണ് എന്ന് അദേഹം സ്ഥിരീകരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
താരിഫ് നിരക്ക് വര്‍ധനവിന് ശേഷം ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം വര്‍ധിച്ചു. അത് ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ബിഎസ്എന്‍എല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാത്തതാണ് ആളുകള്‍ പോര്‍ട്ട് ചെയ്യാനുള്ള കാരണം. അതേസമയം താരിഫ് വര്‍ധനവിന്‍റെ ഗുണം വരും സാമ്പത്തികപാദങ്ങളില്‍ അറിയാമെന്നും അക്ഷയ മൂന്ദ്ര വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിലാണ് റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ ബിഎസ്എന്‍എല്‍ പഴയ താരിഫ് നിരക്കുകളില്‍ തുടരുകയും ചെയ്തു. ഇതോടെയാണ് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യാന്‍ സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് ആളുകളുടെ കുത്തൊഴുക്കുണ്ടായത്.
4ജി നെറ്റ്‌വര്‍ക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും വിഐയുടെ ഭാഗത്ത് നിന്നുണ്ട്. വോഡഫോണ്‍ ഐഡിയക്ക് നിലവില്‍ 168,000 4ജി സൈറ്റുകളാണുള്ളത്. ഇത് 215,000ലേക്ക് ഉയര്‍ത്താണ് ശ്രമം. നിലവില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളാണ് വിഐ. പുതിയ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ബിഎസ്എന്‍എല്‍ 4ജി വ്യാപനം അതിവേഗം നടത്താനുള്ള പദ്ധതികളിലാണ്. അതേസമയം തന്നെ 5ജിയെ കുറിച്ചും ബിഎസ്എന്‍എല്‍ ആലോചിക്കുന്നു. 2025ന്‍റെ തുടക്കത്തോടെ ബിഎസ്എന്‍എല്‍ 5ജി കിട്ടിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയും എയര്‍ടെല്ലും വോഡഫോണും 4ജി നേരത്തെ തന്നെ ലഭ്യമാക്കിയിട്ടും ബിഎസ്എന്‍എല്‍ വൈകുകയായിരുന്നു. സ്വകാര്യ നെറ്റ്‌വര്‍ക്കുകളാവട്ടെ ഇപ്പോള്‍ 5ജി വ്യാപനത്തില്‍ ശ്രദ്ധയൂന്നുകയാണ്. സമീപ വര്‍ഷങ്ങളില്‍ നഷ്‌ടമായ ഉപഭോക്താക്കളെ തിരികെ പിടിക്കാന്‍ ബിഎസ്എന്‍എല്ലിന് കഴിയുമോ എന്നതാണ് ആകാംക്ഷ
പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ തിരച്ചില്‍ നടത്താന്‍ പ്രതിസന്ധിയെന്ന് ഡി കെ ശിവകുമാര്‍
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണ്. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി. പ്രതികൂല സാഹചര്യങ്ങളാണെങ്കിലും ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.
ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലാണ് നിലവില്‍ പുഴയിലെ ഒഴുക്ക്. ഈ സാഹചര്യത്തില്‍ പുഴയില്‍ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധ
ഒരു മാസം കഴിഞ്ഞിട്ടും അർജുനെവിടെ? ഈ അനാസ്ഥ ഇനിയും കണ്ടു നിൽക്കാൻ വയ്യ; ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് കുടുംബം
രണ്ടുദിവസത്തിനുള്ളിൽ തിരച്ചിൽ ആരംഭിച്ചില്ലെങ്കിൽ കർണാടകയിൽ എത്തി പ്രതിഷേധമിരിക്കുമെന്ന് ഷിരൂർ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ കുടുംബം. അർജ്ജുനെ കാണാതായിട്ട് ഒരു മാസം താണ്ടിയിട്ടും കണ്ടെത്താൻ കഴിയാത്തതിലും തിരച്ചിൽ അനിശ്ചിതമായി തുടരുന്നതിലും പ്രതിഷേധിച്ചാണ് കുടുംബം ഒന്നടങ്കം ഷിരൂരിൽ പ്രതിഷേധം ആരംഭിക്കാൻ ആലോചിക്കുന്നത്.
കന്നട ജില്ലാ ഭരണകൂടത്തിനെതിരെ നേരിട്ട് എത്തി പ്രതിഷേധം രേഖപ്പെടുത്തുമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ന് താൻ തിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎൽഎയും നേരിട്ട് കാണുമെന്നും ജിതിൻ കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് ജില്ലാ ഭരണകൂടത്തിന് വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതെന്നും ഈ അനാസ്ഥ ഇനിയും കണ്ടു നിൽക്കാൻ കഴിയില്ലെന്നും ജിതിൻ കൂട്ടിച്ചേർത്തു. പലതരം കാരണം പറഞ്ഞു തിരച്ചിൽ വൈകിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ പുഴയിൽ ഇറങ്ങാൻ സമ്മതിച്ചിട്ടും ഭരണകൂടം വിലക്കുകയാണ്. ഇനിയും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ അർജുന്റെ ഭാര്യയും അമ്മയും മറ്റു കുടുംബാംഗങ്ങളുമൊന്നടങ്കം ഷിരൂരിലേക്ക് പോകുമെന്നും ജിതിൻ കൂട്ടിച്ചേർത്തു.
ചൂരൽമല ശാഖയിലെ ദുരന്തബാധിരുടെ വായ്പകൾ എഴുതിത്തള്ളും; കേരള ബാങ്ക്
തിരുവനന്തപുരം: ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി കേരളാ ബാങ്ക്. വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ പ്രാഥമിക പട്ടികയിൽ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണായും നഷ്ടപ്പെട്ടവരും ഉൾപ്പെടും. മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം, തന്നെ മറ്റ് ശാഖകളിൽ ബാധ്യതകൾ ഉള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം ലഭിക്കുമോ എന്നും വ്യക്തമാകേണ്ടതുണ്ട്.
അതിനിടെ, കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ക്ഷീണം ആണോ വിഷയം; വിഷമിക്കേണ്ട പ്രതിവിധിയുണ്ട്
എല്ലാ ദിവസവും ഊർജ്ജ സ്വലതയോടെയിരിക്കാനും കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതിന് നമുക്ക് കഴിയാറില്ല. ചില ദിവസങ്ങളിലെങ്കിലും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. ദിവസങ്ങളോളം നിലനിൽക്കുന്ന ക്ഷീണം നമ്മുടെ ജീവിതത്തെ തന്നെ പരാജയത്തിലേക്ക് നയിച്ചേക്കാം. ജീവിത രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ എളുപ്പത്തിൽ ക്ഷീണത്തെ നമുക്ക് മറികടക്കാം.
മികച്ച ആരോഗ്യത്തിനായി ഏറ്റവും ആദ്യം വേണ്ടത് നല്ല ഭക്ഷണം കഴിക്കുക എന്നതാണ്. എന്നാൽ ഖേദകരമെന്ന് പറയട്ടെ ഇന്നത്തെ തലമുറയ്‌ക്ക് കൂടുതൽ ഇഷ്ടം ജംഗ് ഫുഡ് ആണ്. ഇതിന്റെ അനന്തരഫലമാകട്ടെ രോഗങ്ങളും. ആവശ്യമായ പോഷണങ്ങൾ ശരീരത്തിൽ എത്താതിരിക്കുന്നത് ക്ഷീണത്തിന് കാരണമാകും.
കാബേജ്, തക്കാളി, കാരറ്റ്, ചീര, വെളുത്തുള്ളി, ഉള്ളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്ഷീണം മാറാനുള്ള ഉത്തമ പ്രതിവിധിയാണ്. ഇവയിലെ ആന്റി ഓക്‌സിഡന്റാണ് ക്ഷീണം അകറ്റുന്നത്. ആപ്പിൾ, മുന്തിരി, തുടങ്ങിയ പഴങ്ങൾ കഴിക്കുന്നതും ക്ഷീണം മാറാൻ നല്ലതാണ്. പാല്, പാൽ ഉൽപ്പന്നങ്ങൾ, പരിപ്പ്, എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്തണം.
ജംഗ് ഫുഡ്, കാപ്പി, ചായ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുക. പുകവലിക്കുന്ന ശീലവും ഒഴിവാക്കേണ്ടതാണ്. ശരീരത്തിലെ പ്രോട്ടീനിന്റെ അഭാവം നമുക്ക് ക്ഷീണമുണ്ടാക്കും. അതിനാൽ ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. പേശികളെ കരുത്തുറ്റതാക്കുന്നത് പ്രോട്ടീനാണ്. അതുകൊണ്ട് തന്നെ നിത്യേന ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ശരീരത്തെ എന്നും ഊർജ്ജസ്വലതയോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തിന് കഴിയും. അതിനാൽ ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമത്തിനായി ദിവസവും മാറ്റിവയ്‌ക്കണം. ദിവസവും ജിമ്മിൽ പോകാം. അല്ലെങ്കിൽ യോഗ പരിശീലിക്കാം. നീന്തൽ, നടത്തം എന്നിങ്ങനെയുള്ള ലഘു വ്യായാമ മുറകളിൽ ഏർപ്പെടുന്നതും ഗുണം ചെയ്യും.
ശരീരത്തിന് ഊർജ്ജം പകരുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വെള്ളം. ശരിയായ അളവിൽ വെള്ളം ശരീരത്തിൽ എത്താതിരുന്നാൽ അത് ക്ഷീണത്തിന് കാരണമാകും. അതിനാൽ നിത്യേന എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം. ഇതിന് പുറമേ ജ്യൂസുകൾ കുടിക്കുന്നതും ക്ഷീണം അകറ്റാൻ നല്ലതാണ്.
ഒന്ന് കുളിച്ചാൽ ക്ഷീണം മാറും എന്ന് പറയുന്നത് നിരവധി തവണ നാം കേട്ട് കാണും. ഇത് ശരിയാണ്. എന്നാൽ പച്ചവെള്ളത്തിൽ അല്ല ചൂട് വെള്ളത്തിൽ വേണം കുളിക്കാൻ. അതിരാവിലെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് മാനസിക പിരിമുറുക്കം അകറ്റാനും സമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കും. ശരീരത്തിലെ രക്തയോട്ടം ത്വരിതപ്പെടുത്താനും ചൂടുവെള്ളത്തിലെ കുളി സഹായിക്കും.