-ഒരു പൂച്ച ഉണ്ടാക്കിയ കഥ! വേണമെങ്കിൽ അങ്ങനെ ചുരുക്കാം ഏത് നേരത്താണാവോ എന്ന സിനിമയുടെ കഥാപശ്ചാത്തലം. കോഴിപ്പോര് എന്ന ചിത്രത്തിന് ശേഷം ജെ പിക് മൂവീസിന്റെ ബാനറിൽ വി.ജി. ജയകുമാർ നിർമ്മിക്കുന്ന ഏത് നേരത്താണാവോ എന്ന സിനിമയുടെ ട്രൈലർ റിലീസായി. സിനിമ ഓഗസ്റ്റ് 8ന് മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ജിനോയ് ജനാർദ്ദനൻ തിരക്കഥയെഴുതി എഡിറ്റിംഗും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കേദാർ വിവേക്, ഗീതി സംഗീത, പൗളി വത്സൻ,മനിക രാജ് , സരിൻ ഋഷി തുടങ്ങിയവർക്കൊപ്പം സംവിധായകനും ഒരു പ്രധാന വേഷം ചെയ്യുന്നു. ഗാനങ്ങൾ വിനായക് ശശികുമാറും ജിനോയ് ജനാർദ്ദനനും രചിച്ചിരിക്കുന്നു. സംഗീതം രാകേഷ് കേശവൻ.ഛായാഗ്രഹണം – അസാകിർ.
വീഡിയോയിലൂടെ നിങ്ങൾക്ക് അത്രയും സങ്കടം വന്നെങ്കിൽ നേരിട്ട് കണ്ട എനിക്ക് എന്തുമാത്രം സങ്കടം വന്നു കാണും; ഒരു നിമിഷം തന്റെ അച്ഛനാണെങ്കിലെന്ന് ചിന്തിച്ചുപോയെന്ന് അനുശ്രീ
ഒരു ലാൽ ജോസ് സിനിമയിലൂടെ മലയാളി മനസുകളിലേക്ക് കയറി വന്ന് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും സിനിമകളുടെ ജനപ്രിയത കൊണ്ടും പിന്നീടങ്ങോട്ട് അനുശ്രീ മലയാളികൾക്ക് ഏറ്റവുമടുത്തൊരാളായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സൈബറിടത്തിൽ വൈറലായ താരത്തിന്റെ ഒരു വിഡിയോയായിരുന്നു ആലപ്പുഴയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിനായെത്തിയ താരം ഒരു ചെറിയ കാരണത്തിൽ കരയുന്നത്.
ഉദ്‌ഘാടന ചടങ്ങുമായി ബന്ധപ്പെട്ട നറുക്കെടുപ്പിൽ തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് തെറ്റിദ്ധരിച്ച ഒരു വയോധികൻ സദസിൽ നിന്ന് സ്‌റ്റേജിലേക്ക് കയറിപോവുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ സ്റ്റേജിലേക്ക് കയറേണ്ടി വന്ന വൃദ്ധന് തനിക്കല്ല സമ്മാനം എന്നറിഞ്ഞതോടെ തിരിച്ചിറങ്ങേണ്ടി വന്നു. സംഭവം കണ്ടു നിന്ന നടി വികാരാധീതയായി വിങ്ങി പൊട്ടുകയായിരുന്നു. അനുശ്രീയുടെ വിഷമം മനസിലാക്കിയ കടയുടമ വേദിയിൽ വച്ചുതന്നെ വൃദ്ധന് സമ്മാനം പ്രഖ്യാപിച്ചു. പിന്നീട് അനുശ്രീയും അദ്ദേഹത്തിന് ഒരു തുക കൈമാറിയിരുന്നു ഇപ്പോഴിതാ വൈറൽ വിഡിയോയിൽ പ്രതികരിച്ചിരിക്കുകയാണ് അനുശ്രീ,
“എല്ലാവരും വീഡിയോയിൽ കണ്ട കാര്യം തന്നെയാണ് അന്ന് നടന്നത്. ഒരു ഉദ്ഘാടനത്തിന് പോയതാണ്. ലക്കി ഡ്രോ ഉണ്ടായിരുന്നു. ആ അങ്കിളിന്റെ ഡിജിറ്റിനോട് സാമ്യമായ നമ്പർ ആണ് നറുക്കെടുത്തത്. അങ്കിൾ വിചാരിച്ചത് പുള്ളിക്കാരന്റെ നമ്പറാണെന്ന്. അതാണ് സ്റ്റേജിലേക്ക് വന്നത്”, എന്ന് അനുശ്രീ പറയുന്നു.
“അതേകുറിച്ച് കുറേയൊന്നും പറയാനില്ല. ആരെങ്കിലും കാണാൻ വേണ്ടി ചെയ്ത കാര്യമല്ല അത്. സ്റ്റേജിൽ വച്ച് വേണ്ട അകത്തുവച്ച് കൊടുക്കാം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ അവിടെ ഓൺലൈൻ ചേട്ടന്മാരാണ് വീഡിയോ എടുത്തത്. യാദൃശ്ചികമായി സംഭവിച്ചതാണ്. പുള്ളിക്കാരനെ കണ്ടപ്പോൾ തന്നെ എനിക്ക് സങ്കടം തോന്നി”.
“ഈ രണ്ട് ദിവസങ്ങളിൽ എനിക്ക് ഒരുപാട് കോളും മെസേജുകളും വന്നിരുന്നു. ആ അങ്കിളിനെ കാണുമ്പോൾ തങ്ങൾക്ക് തന്നെ സങ്കടം വരുന്നെന്ന് അവർ പറയുന്നുണ്ട്. വീഡിയോയിലൂടെ നിങ്ങൾക്ക് അത്രയും സങ്കടം വരുണ്ടെങ്കിൽ നേരിട്ട് കണ്ട എനിക്ക് എന്തുമാത്രം സങ്കടം വന്നു കാണുമെന്ന് ഓർക്കണം”.”സമ്മാനം ഇല്ലെന്ന് അറിഞ്ഞ് മടങ്ങിപ്പോയപ്പോൾ എന്റെ അച്ഛനെ പോലെ തന്നെയാണ് എനിക്ക് തോന്നിയത്. അച്ഛൻ, ഒരച്ഛന്റെ സങ്കടം. നെഞ്ചിടിക്കുന്നൊരു വേദനയായിരുന്നു. അപ്പോഴെനിക്ക് തോന്നിയ കാര്യം ഞാൻ ചെയ്തുവെന്നെ ഉള്ളൂ. ഞാൻ മാത്രമല്ല, ആ ഷോപ്പ് ഉടമയും അങ്കിളിനെ സഹായിച്ചു”.”രണ്ട് ദിവസത്തിൽ ഞാൻ ചെയ്തത് നന്മയാണെന്ന് ആളുകൾ പറയുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. പോസിറ്റീവ് ആയിട്ടൊരു കാര്യം ചെയ്തപ്പോൾ നമ്മുടെ ആൾക്കാരത് സ്വീകരിച്ചു. നല്ല കുട്ടി, നല്ല മോളാണെന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം”.
‘അച്യുതാന്ദന്‍റെ വാക്കുകളാണ് ഞങ്ങൾ സിനിമയാക്കിയത്’; പിണറായി വിജയന് മറുപടിയുമായി കേരള സ്റ്റോറി സംവിധായകന്‍
ദ കേരള സ്‌റ്റോറിയ്ക്ക് മികച്ച സംവിധായകനടക്കമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചത് വിവാദമായി മാറിയിരിക്കുകയാണ്. കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കുന്ന, പ്രൊപ്പഗാണ്ട ചിത്രമാണ് ദ കേരള സ്റ്റോറിയെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. ദ കേരള സ്‌റ്റോറിയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയാണ് സംവിധായകൻ സുദീപ്‌തോ സെന്‍.
”വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണ് പിണറായി വിജയന്‍. ഞാന്‍ രാഷ്ട്രീയക്കാരനല്ല, അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ വസ്തുത എന്തെന്നാല്‍, അദ്ദേഹത്തിന്റെ സീനിയര്‍ ആയ, ഈയ്യടുത്ത് അന്തരിച്ച, വിഎസ് അച്യുതാന്ദന്‍റെ, ‘കേരളം ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാന്‍ ശ്രമിക്കുന്നു’ എന്ന വാക്കുകളാണ് ഞങ്ങളൊരു സിനിമയാക്കിയത്. അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അച്യുതാനന്ദന്റെ പ്രസ്താവനയുടെ റെക്കോര്‍ഡ് ഞങ്ങളുടെ പക്കലുണ്ട്” എന്നാണ് സുദീപ്‌തോ സെന്‍ പറയുന്നത്.
”വിഎസ് അച്യുതാനന്ദന് പല വഴിയ്ക്കും വിമര്‍ശനം നേരിടേണ്ടി വന്നപ്പോള്‍ പിന്തുണച്ചത് പിണറായിയാണ്. രാഷ്ട്രീയക്കാര്‍ സംസാരിക്കുമ്പോള്‍ ആരും പ്രതികരിക്കാന്‍ പോകരുത്. കാരണം അത് അവരുടെ ജീവിതമാണ്. അവര്‍ തങ്ങളുടെ ജീവിതത്തിനും നിലനില്‍പ്പിനും വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ഞാനൊരു രാഷ്ട്രീയക്കാരനല്ല. സിനിമാക്കാരനാണ്. ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. 10-12 വര്‍ഷമാണ് എന്റെ ടീം കഷ്ടപ്പെട്ടത്. സിനിമയില്‍ പറഞ്ഞ ഓരോ വാക്കിലും ദൃശ്യങ്ങളിലും ഞാന്‍ ഉറച്ചു നില്‍ക്കുന്നു. രണ്ട് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ ഓരോ രംഗത്തിനും അംഗീകാരം തന്നത്. ഒരു കട്ട് പോലുമില്ല. ഞങ്ങളുടെ ബോധ്യത്തെ അംഗീകരിച്ചതായാണ് തോന്നുന്നത്” എന്നും സുദീപ്‌തോ സെന്‍ പറയുന്നു.
‘ഞാന്‍ തിരിച്ച് വീടെത്തും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല’; അറംപറ്റിയത് പോലെ നവാസിന്റെ വാക്കുകള്‍, വിഡിയോ വീണ്ടും ചർച്ച
കലാഭവന്‍ നവാസ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മലയാളികൾക്കും സിനിമാ ലോകത്തിനും ഇനിയും സാധിച്ചിട്ടില്ല. യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത നവാസിനെ 51ആം വയസ്സിൽ വിധി തിരിച്ചു വിളിക്കുകയായിരുന്നു. മിമിക്രി വേദികളിലും സിനിമയിലും ടെലിവിഷനിലുമെല്ലാം ഒരുപോലെ കയ്യടി വാങ്ങിയ താരം മുൻപൊരിക്കൽ ഒരു അഭിമുഖ പരിപാടിയിൽ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. ജീവിതം എത്ര അപ്രവചനീയമാണെന്ന് പറഞ്ഞുവയ്ക്കുന്ന വീഡിയോയിലെ കണ്ടെന്റുകൾ അറം പറ്റിയത് പോലെയായല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
നവാസിന്റെ വാക്കുകൾ
”ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്. നാളെ ഇവിടെയുണ്ടാകുമോ എന്ന് ഉറപ്പില്ല. ഈ നിമിഷം ഞാന്‍ എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത അത്ര നിസ്സഹായരാണ് മനുഷ്യര്‍. അതിനൊക്കെയുള്ള അവസരമല്ലേ നമുക്ക് തന്നിട്ടുള്ളൂ. നമ്മള്‍ ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, നാളെ നേരം വെളുത്തൂന്നുണ്ടെങ്കില്‍ വെളുത്തൂവെന്ന് പറയാം. മറ്റൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. കാരണം നമ്മള്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ തിരിച്ച് വീടെത്തും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. നമുക്ക് ഇന്ന് കാണാം എന്ന് ഞാന്‍ ഇന്നലെ പറഞ്ഞു. പക്ഷെ ഇന്ന് കാണാന്‍ പറ്റൂന്ന് യാതൊരു ഗ്യാരണ്ടിയും എനിക്കുണ്ടായിരുന്നില്ല. അപ്പോള്‍ അത്രയേയുള്ളൂ നമ്മള്‍” എന്നാണ് നവാസ് വിഡിയോയില്‍ പറയുന്നത്.
ആടുജീവിതം പോലൊരു ചിത്രത്തിൽ കാണാത്ത എന്തുകാര്യമാണ് പുരസ്‌ക്കാര ജൂറി കേരളാസ്‌റ്റോറിയിൽ കണ്ടുപിടിച്ചത്; അമർഷവുമായി മലയാളികൾ
എഴുപത്തിയൊന്നാം ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ ചൊടിപ്പിച്ച സംഭവമായിരുന്നു കേരള സമൂഹത്തെയും മലയാളികളെയും രാജ്യത്തിനും ലോകത്തിനും മുൻപിൽ മോശമായി ചിത്രീകരിച്ച ‘ദി കേരളാസ്‌റ്റോറി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയതും മലയാളികൾ വലിയ പ്രതീക്ഷയർപ്പിച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് യാതൊരു അംഗീകാരവും നൽകാത്തതും. ഇന്ത്യൻ സിനിമയക്ക് തന്നെ വലിയ അഭിമാനമായ ആടുജീവിതം പോലൊരു ചിത്രത്തിൽ കാണാത്ത എന്തുകാര്യമാണ് ജൂറി കേരളാസ്‌റ്റോറിയിൽ കണ്ടുപിടിച്ചതെന്നാണ് പൊതുവെയുള്ള സോഷ്യൽ മീഡിയ സംസാരം
ദേശീയ പുരസ്കാരം പരാജയപ്പെട്ട എന്നാണ് ഒരാളുടെ കമന്റ്. ഇന്ത്യക്കാർ ഇവിടെ പരാജയപ്പെട്ടു. കലയും കഴിവും നമ്മളും ഒരുപോലെ പരാജയപ്പെട്ടുവെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ആടുജീവിതത്തെപ്പോലെ ഒരു ചിത്രവും പൃഥ്വിരാജിനെപ്പോലെ ഒരു നടന്റെ അവിസ്മരണീയമായ പ്രകടനമുണ്ടായിട്ടും ഈ ചിത്രത്തിന് പുരസ്കാരം കിട്ടിയില്ല. പകരം ഷാരൂഖ് ഖാന്റെ ജവാന് കിട്ടി. ദേശീയ പുരസ്കാരത്തിന്റെ വിശ്വാസ്യത അതിവേഗം മായുന്നു. ആടുജീവിതത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്റെ കഷ്ടപ്പാട് മലയാളികൾ എന്നും ഓർത്തിരിക്കും എന്നെല്ലാം നീളുന്നു കമന്റുകൾ.
നിങ്ങൾ എത്ര ദിവസം കൂടുമ്പോൾ തോർത്ത് കഴുകാറുണ്ട്; ഇത് അറിഞ്ഞ് വയ്ക്കൂ..
എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് തോർത്ത്. എന്നാൽ കുളിക്കുന്നമ്പോൾ ഉപയോഗിക്കുന്ന തോർത്ത് എത്രദിവസം കൂടുമ്പോൾ കഴുകണമെന്ന് പലർക്കും അറിയില്ല. ദിവസവും തോർത്തലക്കുന്നവരും ആഴ്ചയിൽ ഒരിക്കൽ തോർത്ത് കഴുകുന്നവരുമുണ്ട്. വ്യക്തി ശുചിത്വം ഉറപ്പാക്കാൻ എല്ലാദിവസവും തോർത്തലക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ട് തവണ ഉപയോഗിച്ചാൽ പിന്നീട് കഴുകി മാത്രമേ തോർത്ത് ഉപയോഗിക്കാവൂവെന്നാണ് കൃത്യമായ കണക്കായി വിദഗ്ധർ പറയുന്നു.
വൃത്തിയാക്കാത്ത തോർത്ത് കൊണ്ട് കുളിച്ച ശേഷം ശരീരം തുടച്ചാൽ ചർമത്തിലേക്ക് അഴുക്കും നേർത്ത പൊടിയും വീണ്ടും എത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. തോർത്ത് കൊണ്ട് ശരീരം തുടയ്ക്കുമ്പോൾ ചർമത്തിൽ നിന്നുള്ള ആയിരക്കണക്കിന് സൂക്ഷ്മകോശങ്ങളെയും പതിനായിരക്കണക്കിന് ബാക്ടീരിയയെയും അതിൽ നിക്ഷേപിക്കുന്നു. കണ്ണിൽ കണ്ടതെല്ലാമെടുത്ത് ശരീരം തോർത്തരുതെന്നും ഡോക്ടർമാർ പറയുന്നു.
ഹോസ്റ്റലിൽ താമസിക്കുന്നവരിൽ നടത്തിയ പഠനത്തിൽ അവർ ഉപയോഗിക്കുന്ന തോർത്തിൽ ഇ – കോളി, സ്റ്റാഫെെലോകോകസ്, ഓറെസ്, ക്ലിബ്സിയെല്ല എന്നീ ബാക്ടീരിയകളെ കണ്ടെത്തി. തോർത്തിൽ ഇത്തരം ബാക്ടീരിയകൾ ഉണ്ടെങ്കിൽ അത് തോർത്തുമ്പോൾ പനി, ആസ്ത്മ, ചർമത്തിൽ ചൊറിച്ചിൽ, മറ്റ് ത്വക് രോഗങ്ങൾ എന്നിവ ഉണ്ടാകാം. തോർത്ത് മുഷിഞ്ഞാൽ അതിവേഗം ദുർഗന്ധം വമിക്കും. തോർത്തിൽ വിയപ്പ്, ചർമകോശങ്ങൾ, ശരീരസ്രവങ്ങൾ എന്നിവ തങ്ങി നിൽക്കുന്നത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ ഇടം നൽകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ കൃത്യമായി തോർത്ത് അലക്കുക.
ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുക്കുന്നു; മിറാഷ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന മിറാഷ് എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ണില്‍ പതിഞ്ഞതിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ആസിഫും അപര്‍ണ്ണയുമാണ് പോസ്റ്ററിലുള്ളത്.
സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷന്‍ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും ഏവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
ഏറെ ചര്‍ച്ചയായി മാറിയിരുന്ന കൂമന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റു പ്രമുഖ താരങ്ങള്‍.
കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം; മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി
നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തിയത്. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു നവാസ് ചോറ്റാനിക്കരയിൽ എത്തിയത്.
ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് നാലുമണി മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനത്തിന് വെയ്ക്കും.
പെട്ടന്നൊന്നും ദേഷ്യം വരില്ല, എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് നവാസിക്ക; നോവായി രെഹ്നയുടെ വാക്കുകൾ
യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ഒരു ഫാമിലിമാനായിരുന്നു നവാസ്. മരണം രംഗബോധമില്ലാത്ത കോമാളിയായി എത്തിയപ്പോൾ 51ആം വയസ്സിൽ താരത്തിനെ കലാലോകത്തിനും പ്രിയപ്പെട്ടവർക്കും നഷ്ടപ്പെടുകയായിരുന്നു. മുൻപൊരിക്കൽ ഭാര്യ രഹാനയുമായി നവാസ് എത്തിയ ഒരു അഭിമുഖത്തിൽ തനിക്ക് ‘ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം നവാസിക്കയാണെന്ന്’ രഹാന പറയുന്നുണ്ട്. ആ രഹാന ഈ ദുർഘട ഘട്ടത്തെ എങ്ങനെ തരണം ചെയ്യുമെന്നാണ് അടുപ്പമുള്ളവർ ആശങ്കയോടെ നോക്കി കാണുന്നത്
അന്ന് രഹാന പറഞ്ഞത്
‘നവാസിക്കയ്ക്ക് എപ്പോഴും ഭയങ്കര പോസിറ്റീവ് എനർജിയാണ്. പെട്ടന്നൊന്നും ദേഷ്യം വരില്ല. ഭയങ്കര കൂളാണ്. വീട്ടിൽ സമാധാനപരമായ അന്തരീക്ഷം വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്. നവാസിക്ക എല്ലാ കാര്യവും വേഗം ആക്സപ്റ്റ് ചെയ്യും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഫീൽ ചെയ്യുകയൊന്നുമില്ല. എല്ലാത്തിനെയും പോസിറ്റീവായി കാണും.’- എന്നായിരുന്നു രെഹ്ന അന്ന് പറഞ്ഞത്.
‘ദ കേരള സ്റ്റോറി’ക്ക് ദേശീയ പുരസ്കാരം നൽകിയ സംഭവം; ‘ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ പുരസ്‌ക്കാരത്തെ കാണാൻ കഴിയൂ’വെന്ന് മുഖ്യമന്ത്രി
ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ ചൊടിപ്പിച്ച സംഭവമായിരുന്നു കേരള സമൂഹത്തെയും മലയാളികളെയും രാജ്യത്തിനും ലോകത്തിനും മുൻപിൽ മോശമായി ചിത്രീകരിച്ചുവെന്ന് മലയാളികൾ ആരോപിക്കുന്ന സുധീപ്തോ സെൻ ചിത്രം ‘ദി കേരളാസ്‌റ്റോറി’ക്ക് എഴുപത്തിയൊന്നാം ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയത്. ഇപ്പോഴിതാ വിഷയത്തിൽനിലപാടും പ്രതിഷേധവും രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ വികലമായി ചിത്രീകരിക്കുന്നതിനെതിരെ ഒന്നിച്ച് പ്രതികരിക്കണമെന്നും കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത് ഖേദകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സമൂഹത്തെ അപകടത്തിൽ പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങൾക്ക് അർഹമല്ല. ഒരുതരത്തിലും കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാൻ കഴിയില്ല. വർഗീയത പടർത്താനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുകയാണ്. സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ. ഇത്തരം പ്രവണതകൾ ചലച്ചിത്ര മേഖലകളിൽ ചർച്ച ചെയപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെക്കുറിച്ച് ഓർക്കുന്ന വേളയിൽ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. അത് ഈ മഹത്വത്തെ ഇടിച്ചു തകർക്കാൻ ചിലർ ഇപ്പോൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ്. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങൾക്ക് അർഹമായവയിലുണ്ട്. ഏതെങ്കിലും തരത്തിൽ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ല. മറിച്ച് വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീർത്തും ദൗർഭാഗ്യകരമാണ്”, മുഖ്യമന്ത്രി പറഞ്ഞു.












