Spread the love

ഫിലഡൽഫിയ: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഇ മത്സരത്തിൽ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഐവറി കോസ്റ്റ് വിജയത്തോടെ ടൂർണമെന്റിന് തുടക്കമിട്ടു. മത്സരത്തിന്റെ 90-ാം മിനിറ്റിൽ അമദ് ഡിയാലോ നേടിയ ഗോളാണ് ആഫ്രിക്കൻ ടീമിന് നിർണായക വിജയം സമ്മാനിച്ചത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടാനുള്ള മികച്ച അവസരങ്ങൾ ഇക്വഡോറിന് ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റുന്നതിൽ ടീം പരാജയപ്പെട്ടു. ക്യാപ്റ്റൻ എന്നർ വലൻസിയ ഉൾപ്പെടെയുള്ള താരങ്ങൾ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ തിരിച്ചടിയായി.

മറുവശത്ത്, ലോകകപ്പിലേക്ക് തിരിച്ചെത്തിയ ഐവറി കോസ്റ്റ് പ്രത്യാക്രമണങ്ങളിലൂടെ ഭീഷണി ഉയർത്തി. ബസൗമാന ടൂറെയും നിക്കോളാസ് പെപ്പെയും ഉൾപ്പെടെയുള്ള താരങ്ങൾ ഗോൾമുഖത്ത് അവസരങ്ങൾ കണ്ടെത്തിയെങ്കിലും ആദ്യ പകുതിയിൽ സ്കോർ ചെയ്യാനായില്ല.രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണ ഫുട്ബോൾ പുറത്തെടുത്തു. ഇക്വഡോർ രണ്ട് തവണ പോസ്റ്റിൽ തട്ടി അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ ഐവറി കോസ്റ്റിനും നിർഭാഗ്യം പിന്തുടർന്നു.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്താണ് ഐവറി കോസ്റ്റിന്റെ വിജയഗോൾ പിറന്നത്. വിൽഫ്രഡ് സിംഗോ നൽകിയ പാസ് ബോക്‌സിന് സമീപം സ്വീകരിച്ച അമദ് ഡിയാലോ, കൃത്യമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് ടീമിന് മൂന്ന് വിലപ്പെട്ട പോയിന്റുകൾ സമ്മാനിച്ചു.ഈ വിജയത്തോടെ ഗ്രൂപ്പ് ഇയിൽ മൂന്ന് പോയിന്റുമായി ഐവറി കോസ്റ്റ് മുന്നേറി. നേരത്തെ നടന്ന മത്സരത്തിൽ കുറസാവോയെ 7-1ന് തകർത്ത ജർമ്മനിക്കും മൂന്ന് പോയിന്റുണ്ട്.

Leave a Reply