ഫിഫ ലോകകപ്പിൽ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച കേപ് വെർദെയുടെ പ്രകടനത്തിന് പിന്നിലെ ഏറ്റവും വലിയ ശക്തിയായി മാറിയത് 40കാരനായ ഗോൾകീപ്പർ വോസിഞ്ഞയാണ്. ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഏഴ് നിർണായക സേവുകളുമായി സ്പാനിഷ് മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തിയ താരം ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരങ്ങളിൽ ഒരാളായ വോസിഞ്ഞ, ഫെറാൻ ടോറസ്, മിക്കേൽ ഒയർസബാൽ എന്നിവരടക്കമുള്ള സ്പെയിൻ താരങ്ങളുടെ നിരവധി ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. താരത്തിന്റെ മികച്ച പ്രകടനമാണ് കേപ് വെർദെയെ 0-0 സമനില നേടാൻ സഹായിച്ചത്.
മത്സരശേഷം വികാരാധീനനായ വോസിഞ്ഞ മൈതാനത്ത് കണ്ണീരൊഴുക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. തന്റെ മുത്തശ്ശന്മാർ ഇനി ജീവിച്ചിരിപ്പില്ലെന്നും സാമ്പത്തിക കാരണങ്ങളാൽ അമ്മയ്ക്ക് മത്സരം നേരിൽ കാണാനാകാത്തതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞു.25-ാം വയസിലാണ് പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച വോസിഞ്ഞയുടെ ലോകകപ്പ് സ്വപ്നം 40-ാം വയസിലാണ് യാഥാർഥ്യമായത്. സ്പെയിനെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും താരത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

















