ഒഡീഷയിൽ ഇന്ത്യയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു; പ്രതിരോധ ശേഷിയിൽ നിർണായക മുന്നേറ്റം
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഭൂതല ആക്രമണ ക്രൂയിസ് മിസൈൽ (LRLACM) വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) അറിയിച്ചു. ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും വിജയകരമായി കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഈ മിസൈൽ ഇന്ത്യയുടെ ദീർഘദൂര കൃത്യതയാർന്ന ആക്രമണ ശേഷി വർധിപ്പിക്കുന്നതിൽ വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ DRDO ലബോറട്ടറികളും ഇന്ത്യൻ വ്യവസായ പങ്കാളികളും ചേർന്നാണ് മിസൈലിന്റെ ഉപസംവിധാനങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ എയറോണോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് പദ്ധതിയുടെ മുഖ്യ കേന്ദ്രം.
പരീക്ഷണത്തിനിടെ മിസൈലിന്റെ പ്രകടനം ചണ്ഡിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ഉൾപ്പെടെയുള്ള ട്രാക്കിംഗ് സംവിധാനങ്ങൾ നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയുടെയും വ്യോമസേനയുടെയും പ്രതിനിധികളും പരീക്ഷണത്തിന് സാക്ഷികളായി.ഈ വിജയകരമായ പരീക്ഷണം ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യ വികസനത്തിന് വലിയ കരുത്താകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ദീർഘദൂര പ്രഹരശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

















